ജാതിയുടെ പേരിൽ തീയേറ്ററിൽ വിലക്ക്; ജാതി അധിക്ഷേപത്തിനെതിരെ പ്രതികരണവുമായി വിജയ് സേതുപതി

ജാതിയുടെ പേരിൽ തിയേറ്ററിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ പ്രതികരണവുമായി നടൻ വിജയ് സേതുപതി. വിവേചനം അംഗീകരിക്കാനാകില്ലെന്നും ജാതിയുടെ പേരിൽ ആരേയും അടിച്ചമർത്തുന്നത് ശരിയായ പ്രവർത്തിയല്ല എന്നും വിജയ് സേതുപതി പറഞ്ഞു. ഒരു സ്വകാര്യ തമിഴ് ന്യൂസ് ചാനലിനോടായിരുന്നു നടൻ്റെ പ്രതികരണം.

താഴ്ന്ന ജാതിയാണ് എന്ന് പറഞ്ഞ് മാറ്റി നിർത്താൻ കഴിയില്ല. ഭൂമിയിൽ എല്ലാവരും ഒരുമിച്ച് ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ദൈവം നമ്മെ ഇവിടേയ്ക്ക് അയച്ചത്. അതിനെ ജാതിയുടെ പേര് പറഞ്ഞ് വേർതിരിക്കരുതെന്നും വിജയ് സേതുപതി പറഞ്ഞു.

ചിമ്പു നായകനായ ‘പത്തു തല’ കാണാൻ എത്തിയ കുടുംബത്തെയാണ് തിയേറ്ററിനുള്ളിൽ കയറ്റാതെ ഇറക്കിവിട്ടത്. ‘നരികുറവ’ എന്ന വിഭാഗക്കാരായ കുടുംബമാണ് ചെന്നൈയിലെ രോഹിണി സിനിമാസിൽ എത്തിയത്. ഇവരെ നിർബന്ധപൂർവം തിയേറ്ററിന്റെ മുന്നിൽ നിന്ന് പിടിച്ചുമാറ്റുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ചിത്രത്തിനു യു/എ സർട്ടിഫിക്കറ്റാണെന്നും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇതു കാണാൻ അനുവാദമില്ലാത്തതു കൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നാണ് തിയേറ്റർ ഉടമകളുടെ വിശദീകരണം. മറ്റ് നിയമപ്രശ്നങ്ങൾ ഒഴിവാക്കി കുടുംബത്തെ സിനിമ കാണാൻ അനുവദിച്ചതായും തീയേറ്റർ ഉടമകൾ പറയുന്നു. എന്നാൽ തങ്ങൾക്ക് ഇത്തരം അനുഭവം പുതിയതല്ല എന്നും മുൻപ് അജിത്ത്-വിജയ് ചിത്രങ്ങൾ കാണാൻ എത്തിയപ്പോൾ ടിക്കറ്റ് വാങ്ങി കീറി കളയുന്ന അവസ്ഥവരെയുണ്ടായിട്ടുണ്ട് എന്ന് സിനിമ കാണാനെത്തിയെ കുടുംബത്തിലെ ഒരാൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here