
തമിഴ്നാട്ടിൽ വിജയ് യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്ത്വത്തിൽ. കേവല ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകാൻ ആകില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിലപാട് എടുത്തതോടെയാണ് സത്യപ്രതിജ്ഞ പ്രതിസന്ധിയിലായത്. കേവല ഭൂരിപക്ഷമായ 118 സീറ്റുകളിലേക്ക് എത്താൻ ടിവികെക്ക് കഴിഞ്ഞിട്ടില്ല. കോൺഗ്രസിൻ്റെ അഞ്ച് സീറ്റുകൾ ഉൾപ്പെടെ 113 നിയുക്ത എംഎൽഎമാരുടെ പിന്തുണയാണ് ടിവികെക്ക് ഉള്ളത്. സുപ്രീം കോടതി വിധി ഉള്ളതിനാൽ കേവല ഭൂരിപക്ഷം ഇല്ലാതെ സത്യപ്രതിജ്ഞ അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഗവർണർ.
അതേസമയം ടി വി കെ യ്ക്ക് പുറത്ത് നിന്ന് പിന്തുണ നൽകാമെന്ന മുൻ നിലപാടിൽ നിന്ന് എഡിഎംകെ പിൻമാറി. ഇന്നലെ രാവിലെ മുതൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കാര്യമായി നടന്നിരുന്നുവെങ്കിലും രാത്രിയിൽ എ ഡി എം കെ ഇത് നിഷേധിച്ചു. ടിവികെയുമായി ഒരു ചർച്ചകളുമില്ലെന്ന് പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ പി മുനിസാമി അറിയിച്ചു. ഇടത് പാർട്ടികളുടെ പിന്തുണ ടിവികെ തേടിയിരുന്നെങ്കിലും മറ്റുപടി ലഭിച്ചിട്ടില്ല. ഇന്ന് ഗവർണർ കേരളത്തിലേക്ക് തിരിച്ച് പോകുന്നതിന് മുമ്പായി കേവലഭൂരിപക്ഷം തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണ് ടി വി കെ ക്യാമ്പ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

