കൈക്കൂലി കേസ്; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ്‌കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടും

പാലക്കാട് പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ജോയിന്റ് സെക്രട്ടറി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മന്ത്രി കെ രാജന് ഇന്ന് സമര്‍പ്പിച്ചു. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.

അയാളെ പിരിച്ചു വിടുന്നതടക്കമുള്ള കഠിന ശിക്ഷാ നടപടികള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശുപാര്‍ശകള്‍ മന്ത്രി കെ രാജന്‍ പരിശോധിച്ച് അംഗീകാരം നല്‍കി. കൂടാതെ വില്ലേജ് ഓഫീസര്‍ക്കെതിരെയും കഠിന ശിക്ഷ നടപ്പിലാക്കണമെന്ന ശുപാര്‍ശയും മന്ത്രി അംഗീകരിച്ചിട്ടുണ്ട്. വില്ലേജ് അസിസ്റ്റന്റ് സുരേഷ്‌കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ച് വിടും.

ക‍ഴിഞ്ഞമാസമാണ് കൈക്കൂലി കേസില്‍  വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. മഞ്ചേരി സ്വദേശിയില്‍ നിന്നും 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് കുമാറിനെ വിജിലന്‍സ് പിടികൂടിയത്. പിന്നീട് സുരേഷ് കുമാറിന്റെ മണ്ണാര്‍ക്കാട്ടെ താമസ സ്ഥലത്ത് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 35 ലക്ഷം രൂപ കണ്ടെടുത്തിരുന്നു.

ഇതിന് പുറമേ വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ടുകള്‍, 25ലക്ഷം രൂപയുടെ സേവിംഗ്‌സ് ബാങ്ക് രേഖകള്‍, 17കിലോ തൂക്കം വരുന്ന നാണയശേഖരം എന്നിവ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയാണ് സുരേഷ് കുമാര്‍. പതിനേഴ് വര്‍ഷത്തോളമായി ഇയാള്‍ വില്ലേജ് ഓഫീസറായി ജോലി ചെയ്തുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here