വിനോദ് അദാനി എസിസി, അംബുജ കമ്പനികളുടെ പ്രമോട്ടര്‍ മാത്രമെന്ന് അദാനി ഗ്രൂപ്പ്

വിനോദ് അദാനി എസിസി, അംബുജ കമ്പനികളുടെ പ്രമോട്ടര്‍ മാത്രമെന്ന് അദാനി ഗ്രൂപ്പ്. സിമന്റ് കമ്പനികളുടെ യഥാര്‍ത്ഥ ഉടമ വിനോദ് അദാനിയാണെന്ന വാര്‍ത്തയിലാണ് കമ്പനിയുടെ പ്രതികരണം. സെബി അന്വേഷണത്തില്‍ ഉടമ വിനോദാണെന്ന് തെളിഞ്ഞാല്‍ നടപടി ഉണ്ടായേക്കും.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ സ്വിസ് കമ്പനി ഹോള്‍സിമില്‍ നിന്ന് ഏറ്റെടുത്തുവെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ച എസിസി, അംബുജ സിമന്റ് കമ്പനികളുടെ യഥാര്‍ത്ഥ ഉടമ സഹോദരന്‍ വിനോദ് അദാനിയാണെന്ന് ഫോര്‍ബ്‌സ് മാസിക കണ്ടെത്തിയിരുന്നു. എന്‍ഡവര്‍ ട്രേഡ് എന്ന മൗറീഷ്യന്‍ കടലാസ് കമ്പനി ഉപയോഗിച്ചായിരുന്നു സിമന്റ് കമ്പനികളെ ഏറ്റെടുത്തത്.

ഹാര്‍മോണിയ ട്രേഡ് എന്ന മറ്റൊരു കടലാസ് കമ്പനി ഉപയോഗിച്ച് ഓഹരി വില ഊതിപ്പെരുപ്പിച്ചതായും സംശയമുയര്‍ന്നിരുന്നു. വാര്‍ത്തയില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന അദാനി ഗ്രൂപ്പ് കള്ളി വെളിച്ചത്തായതോടെ ഗ്രൂപ്പിന്റെ പ്രമോട്ടറാണ് ഗൗതത്തിന്റെ സഹോദരന്‍ വിനോദ് എന്ന വാദമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ പ്രമോട്ടറല്ല സിമന്റ് കമ്പനികളുടെ ഉടമ തന്നെയാണ് വിനോദ് അദാനി എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

ആസ്തി ഭീമമാണെന്ന് തോന്നിപ്പിച്ച് ഓഹരിവിപണിയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാനായിരുന്നു അദാനിയുടെ നീക്കമെന്ന ആരോപണം ശക്തമാണ്. സെബി അന്വേഷണത്തില്‍ എസിസി, അംബുജ കമ്പനികളുടെ യഥാര്‍ത്ഥ ഉടമ വിനോദ് അദാനി ആണെന്ന് തെളിഞ്ഞാല്‍ അദാനി ഗ്രൂപ്പിനെതിരെ നടപടി ഉണ്ടായേക്കും. മൗറീഷ്യസ് കേന്ദ്രീകരിച്ച് കടലാസ് കമ്പനികള്‍ തുടങ്ങി അദാനിയന്‍ കമ്പനികളുടെ ഓഹരിവില ഊതിപെരുപ്പിച്ചതിന് പിന്നിലെ സൂത്രധാരന്‍ വിനോദ് അദാനിയാണെന്ന് നേരത്തെ വാര്‍ത്ത പുറത്ത് വന്നിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഗൗതം അദാനിയെക്കാള്‍ കൂടുതല്‍ പരാമര്‍ശിക്കുന്നതും വിനോദ് അദാനി എന്ന പേരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News