‘തീ പോയ കണ്ണുകള്‍’, മധുവിനെ കുറിച്ചുള്ള കവിത പങ്കുവെച്ച് വിനോദ് വൈശാഖി

അഞ്ചു വര്‍ഷം മുന്‍പാണ് അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവ് മനുഷ്യക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ച മധു സഹജീവികളോടുള്ള ക്രൂരതയുടെ അടയാളമായിരുന്നു.

അഞ്ചു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ മധുവിനെ കൊന്ന പ്രതികള്‍ അഴിക്കുള്ളില്‍ ആയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കവി വിനോദ് വൈശാഖിയുടെ ‘തീ പോയ കണ്ണുകള്‍’ എന്ന കവിത പ്രശസ്തമാകുന്നു.

കവിത

തീ പോയ കണ്ണുകള്‍

വിനോദ് വൈശാഖി

എത്ര-
പെട്ടെന്നുദിച്ച-
സ്തമിക്കയായ്
ഊഴമെത്തിപ്പിടി-
ക്കാതെ ജീവിതം

ഊരുകള്‍ക്കക-
ത്താകെനീര്‍പ്പോളകള്‍ കൂരിരുട്ടില്‍പതുങ്ങുന്ന
കണ്ണുകള്‍

വാരിയെല്ലില്‍
നടക്കുന്ന ജീവനില്‍
മധുരമായൊന്നു-
മില്ലൂറ്റിവില്ക്കുവാന്‍

മധു-
തീര്‍ന്നുപോയ
കറുത്ത
പൂവാണവന്‍,
കാടിറങ്ങി
കരം നീട്ടി നില്പവന്‍

തല്ലരുതെന്ന്
തീ പോയ കണ്ണുകള്‍
കൊല്ലരുതെന്ന്
ഞെരിഞ്ഞ തോളെല്ലുകള്‍

ചോരവറ്റിയഎല്ലുകള്‍
കൊത്തുവാന്‍
ആര്‍ത്തിപൂണ്ട-
ചെകുത്താന്റെ
വാക്കുകള്‍

പട്ടു പോയവന്‍
കാടില്‍നിന്നന്തിയില്‍
കൂട്ടുവന്നുമരിച്ച
കിനാവുകള്‍

പൊത്തിറങ്ങിയ
കൂമനുംകൂട്ടരും
മധൂ ….മധൂ ..!
മൂളലത്രയും
ബാക്കിയായ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News