‘വിഷുക്കുട്ടികള്‍’ വിനോദ് വൈശാഖിയുടെ കവിത ശ്രദ്ധേയമാകുന്നു

വിഷുസദ്യയുടെയും വിഷുക്കണിയുടെയും ഓര്‍മകളെ വിളിച്ചുണര്‍ത്തുന്ന ‘വിഷുക്കുട്ടികള്‍’ എന്ന വിനോദ് വൈശാഖിയുടെ കവിത ശ്രദ്ധേയമാകുന്നു.

വിഷുക്കുട്ടികള്‍

വിനോദ് വൈശാഖി

കാറ്റ്
കൈനീട്ടിനല്കും
മാമ്പഴം
ഞാനെടുക്കാം

അങ്ങേപ്പുറത്തു
ഞാന്ന
പുളിങ്ങ
നീ ഏറ്റുവല്ലോ!

മഴ
യിലൊടിഞ്ഞു
ചാഞ്ഞ
കുലയവള്‍
കൊണ്ടുപോരും

ആത്തി
യോടാര്‍ത്തി
മൂത്തോന്‍,
കൈതവകഞ്ഞു
കേറും
തണ്ടോടൊടിച്ചു
മൂത്ത മുള്‍ച്ചക്കയും
കൊണ്ടു പോരും

പിന്നാമ്പുറ-
ത്തേറെനാളായ്,
പാകമായ്
കത്തിരിക്ക,
വയലറ്റു
ബള്‍ബുപോലെ
കത്തിനില്ക്കുന്നു
വീട്ടില്‍,

പാടത്തി –
ലുണ്ടുനീളന്‍പച്ച
യിലാകെ
വെണ്ട,
പയ്യെയടര്‍ത്തി-
യെത്താനേര്‍പ്പാടു-
ചെയ്തുകേട്ടോ!

ചാമ്പങ്ങ
നീ പെറുക്കൂ
ദേ,ഇവന്‍
വീട്ടില്‍നിന്നും
മത്തനും
തോളിലേറ്റി
പുലരുന്ന
മാത്രയെത്തും,

കൂരയിലേണിയേറി
വെള്ളരി
നീയടര്‍ത്തൂ,
പാവലു-
ണ്ടോന്റെപാടം
പട്ടുപോല്‍,
തൊട്ടെടുക്കാം

പടവലം
കുഞ്ഞൊരെണ്ണം
കുഞ്ഞാലിയേറ്റു
നാളെ-
ക്കാലത്തു
നിസ്‌കരിക്കാന്‍
പോകുംവഴിക്കുനല്കും.

പേരയ്ക്ക
കൊത്താതെ
അണ്ണാന്‍,രാവിലെ
ഞെട്ടര്‍ത്തും
കുമ്പളം,
ദാ,മരത്തില്‍
തോട്ടക്കമ്പിനാല്‍
കൊര്‍ത്തെടുക്കാം

പുല്‍പ്പായ
മേലൊരുക്കും
പുല്‍ത്തിരിപ്പൂ
തെളിക്കാന്‍,
പച്ചിലക്കാട്ടില്‍
നിന്നും
പച്ചക്കുതിര
യെത്തും

കമ്പളം
നീട്ടിനീര്‍ത്തി
കര്‍ണ്ണികാരച്ചുവട്ടില്‍
ആഹ്ലാദമോടെ
മേടം
കണികണ്ടുലഞ്ഞു
നീളെ !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News