നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു; തെലങ്കാനയിൽ പഴക്കച്ചവടക്കാർക്ക് നേരെ അക്രമം

തെലങ്കാനയിൽ പഴ‌ക്കച്ചവടക്കാർക്ക് നേരെ ആക്രമണം. സങ്കറെഡ്ഡി ജില്ലയിലെ പതഞ്ചെരുവിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാപാരികളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും പരാതിയുണ്ട്. മുസ്ലിംകച്ചവടക്കാരെ തെരഞ്ഞുപിടിച്ച് ഹിന്ദുത്വവാദികൾ ആക്രമിച്ചതാണിത് എന്നും സഭവത്തെ കുറിച്ച് വിമർശനം ഉയരുന്നുണ്ട്.

പഴക്കച്ചവടക്കാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ സാമുദായിക പ്രശ്നമല്ലെന്നാണ് പൊലീസ് പറയുന്നത്. പഴങ്ങളുടെ വിലയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷ കാരണമെന്ന് പതഞ്ചെരു ഡിഎസ്പി ഭീം റെഡ്ഡി പറഞ്ഞു.

പ്രതികൾക്കെതിരെ ആയുധങ്ങളുപയോ​ഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കൽ, തടഞ്ഞുവെക്കൽ, സമാധാനം തകർക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ബോധപൂർവമായ അധിക്ഷേപം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുണ്ട്. എന്നാൽ അക്രമികൾ ആരെയും ഇതുവരെഅറസ്റ്റ് ചെയ്തിട്ടില്ല.

സംഭവത്തിനെതിരെ ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലീമീൻ മേധാവി അസദുദ്ദീൻ ഒവൈസി എംപി പ്രതികരണവുമായി രംഗത്തെത്തി. ആക്രമണത്തിൽ ഇരകളിലൊരാളുടെ കൈക്ക് ഒടിവുണ്ടെന്നും ദേഹമാസകലം പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൾക്കെതിരെ കൊലപാതക ശ്രമം കൂടി ചുമത്തണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here