
ആയിരക്കണക്കിന് വിദ്യാർഥികളുടെ വിസകൾ കൃത്യമായ കാരണമില്ലാതെ റദ്ദാക്കിയ ട്രംപ് ഭരണകൂടത്തിന്‍റെ നയത്തിനെതിരെ കേസ് ഫയൽ ചെയ്ത് വിസ റദ്ദാക്കപ്പെട്ട വിദ്യാർഥികൾ. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ വിസകൾ റദ്ദാക്കിയത് അമേരിക്കയില്‍ വ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. വിദ്യാർഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യാഴാഴ്ച ഫെഡറൽ കോടതിയോട് വിദ്യാർത്ഥികളുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് മാറ്റുന്നതിൽ നിന്ന് സർക്കാരിനെ താത്ക്കാലികമായി തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
യൊതൊരു മുന്നറിയിപ്പും കൂടാതെയുള്ള ട്രംപിന്‍റെ നടപടിക്രമങ്ങൾ ഹാർവാർഡ്, സ്റ്റാൻഫോർഡ് തുടങ്ങിയ സ്വകാര്യ സർവകലാശാലകൾ മുതൽ മേരിലാൻഡ് സർവകലാശാല, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ചെറിയ ലിബറൽ ആർട്‌സ് കോളേജുകൾ വരെയുള്ള വിദ്യാർഥികളുടെ പഠനത്തെ ബാധിച്ചിരുന്നു.
കേസിൽ അറ്റ്ലാന്റയിൽ നടക്കുന്ന വാദത്തിന് പിന്നാലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി വിദ്യാർഥികൾക്ക് അനുകൂലമായി വിധി പറയുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള വിസ റദ്ദാക്കുന്നത് തടയാനും ഇതിനകം റദ്ദാക്കിയവ പുനസ്ഥാപിക്കാനും ആവശ്യപ്പെട്ട് കുറഞ്ഞത് അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള 133 വിദേശ വിദ്യാർഥികളുടെ കേസുകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, മാർച്ച് അവസാനം മുതൽ 160 കോളേജുകളിലെയും സർവകലാശാലകളിലെയും കുറഞ്ഞത് 1,024 വിദ്യാർഥികളുടെ വിസ റദ്ദാക്കുകയോ അവരുടെ നിയമപരമായ പദവി റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. മുമ്പ് നടന്നിട്ടുള്ള ഗതാഗത നിയമലംഘനങ്ങൾ പോലുള്ള ചെറിയ നിയമലംഘനങ്ങളുടെ പേരിലാണ് ചില വിദ്യാർത്ഥികളെ ലക്ഷ്യമിട്ടതെന്ന് കോളേജുകൾ പറയുന്നു. പല കേസുകളിലും, തങ്ങളുടെ വിസ റദ്ദാക്കിയത് എന്തുകൊണ്ടാണെന്ന് വിദ്യാർഥികൾക്ക് പോലും വ്യക്തമല്ലാത്ത സാഹചര്യത്തിലാണ് ഇവർ നിയമ പോരാട്ടത്തിനൊരുങ്ങിയത്.
ALSO READ;കാനഡയില്‍ ബസ് കാത്ത് നില്‍ക്കുന്നതിനിടെ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
ജനുവരി 20 ന് ട്രംപ് അധികാരമേറ്റതിനു ശേഷം, യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഡാറ്റാബേസിൽ നിന്ന് 4,700 ൽ അധികം വിദ്യാർത്ഥികളെ നീക്കം ചെയ്തതായി അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷൻ അറിയിച്ചിരുന്നു. അതിനിടെ ഇന്ത്യൻ വിദ്യാർഥികളുടെ വിസ റദ്ദാക്കിയതിൽ അടിയന്തര നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട് ഡോ ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കക്കണമെന്നും നീതിയും സുതാര്യതയും ഉറപ്പാക്കുന്നതിന് നയതന്ത്ര ഇടപെടൽ വേണമെന്നും എം പി കത്തിൽ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here