
വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ ചിറ്റിശ്ശേരി സ്വദേശി രേഷ് ബാബു (35) ആണ് മരിച്ചത്. യുവാവിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രേഷ് ബാബുവിന്റെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. ജയിൽ വകുപ്പ് മേധാവിയും തൃശൂർ സിറ്റി പൊലീസ് കമ്മീഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സാധാരണ ജയിലിലേക്ക് അയച്ചതിൽ പൊലീസിന്റെ ഭാഗത്ത്ക വിഴ്ചയുണ്ടെന്ന് ആരോപണം ഉയർന്നതോടെയാണ് മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് ഇടപെട്ടത്.പനിമൂലം കുഴഞ്ഞുവീണതിനെ തുടർന്നാണ് രേഷ് ബാബുവിനെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വാദം. ആരോഗ്യനില വളരെ മോശമായതിനാൽ ഐസിയുവിലാണ് ഇയാളെ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയിൽ തുടരുന്നതിനിടെ വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു.
also read:‘മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം വേണം’, നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയെ സമീപിച്ച് അതിജീവിത
കഴിഞ്ഞ മാസം 18-ാം തീയതിയാണ് രേഷ് ബാബുവിനെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 28-ാം തീയതിയാണ് കുഴഞ്ഞുവീണു എന്നുപറഞ്ഞ് പൊലീസ് ഇയാളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിൽ ഇരിക്കുന്ന സമയത്ത് രേഷ് ബാബുവിനെ കണ്ടിരുന്നുവെന്നും അപ്പോൾ മുഖത്തോ ശരീരത്തോ മർദനമേറ്റ രീതിയിലുള്ള പാടുകൾ ഇല്ലായിരുന്നുവെന്നും യുവാവിന്റെ അച്ഛൻ ബാബു മാധ്യമങ്ങളോട് പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം കാണാനെത്തിയപ്പോൾ രേഷ് ബാബുവിന്റെ മുഖത്തും ശരീരത്തിലും മർദനമേറ്റ തരത്തിലുള്ള പാടുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മകന്റെ പല്ലുകൾ ഇളകിയ നിലയിലും ചുണ്ടും മുഖവും കരിനീലിച്ച നിലയിലുമായിരുന്നെന്നും പിതാവ് പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

