
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഷയത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും സമഗ്രമായി പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കി.
അദാനി വിഴിഞ്ഞം പോർട്ടിൽ പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ അദാനി ഗ്രൂപ്പിനുള്ള 49 ശതമാനം ഓഹരി മെഡിറ്റേറിയൻ ഷിപ്പിങ് കമ്പനിയുടെ ഉപകമ്പനിയായ മുണ്ടി ലിമിറ്റഡിന് കൈമാറാൻ കരാറിലേർപ്പെട്ടതായി അദാനി കമ്പനി സെബി മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. ഇതു പ്രകാരം സെബി പുറത്തുവിട്ട വിവരങ്ങൾ ഉൾപ്പെടെയാണ് പുറത്തുവന്നത്.
എന്നാൽ, ഓഹരി കൈമാറ്റവുമായി ബന്ധപ്പട്ട സർക്കാർ വെളിപ്പെടുത്തലിൽ വൈരുധ്യമുള്ളതായും ഇതിന് കൃത്യമായ മറുപടി വേണമെന്നും പിണറായി വിജയൻ കത്തിൽ സൂചിപ്പിക്കുന്നു. അദാനി കമ്പനി ഓഹരി കൈമാറ്റക്കാര്യം സർക്കാരിനെ മുൻകൂട്ടി അറിയിച്ചിരുന്നു. ഓഹരി കൈമാറ്റത്തിന്റെ കത്ത് സർക്കാരിന് ലഭിച്ചോ? എന്നാണ് കത്ത് ലഭിച്ചത് ? എന്നീ കാര്യങ്ങൾ വ്യക്തമാക്കണമെന്നും കത്തിൽ പറയുന്നു.
എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. സർക്കാർ നിയമോപദേശം തേടിയോ? എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഈ വിഷയത്തിൽ സർക്കാർ മൗനം ദുരൂഹം എന്നും കത്തിൽ അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

