കേരളത്തിന് സ്വപ്ന സാക്ഷാത്കാരം, രാജ്യത്തിന് അഭിമാനം; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ചു

vizhinjam

പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമം. കേരളത്തിന്‍റെ സ്വപ്നം യാഥാർത്ഥ്യമായി. ഇന്ത്യയിലെ ഏക മദർപോർട്ടായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിലാണ് ജനസാഗരത്തെ സാക്ഷിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം രാജ്യത്തിനായി സമര്‍പ്പിച്ചത്. ചടങ്ങിൽ മന്ത്രി വി എൻ വാസവൻ സ്വാഗതം പറഞ്ഞു. രാവിലെ 10:30 ന് തന്നെ പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തിയിരുന്നു. തുടർന്ന് 25 മിനിട്ട് പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തി. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഗവർണറും ഉൾപ്പെടെ 17 പേരാണ് വേദിയിൽ ഉണ്ടായിരുന്നത്. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമടക്കം ഉള്ളവർ സദസിൽ സന്നിതരായി.

ALSO READ; ‘അങ്ങനെ നമ്മൾ ഇതും നേടി’; കേരളത്തിനിത് സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നിമിഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഒന്നും രണ്ടും പിണറായി സർക്കാരിൻ്റെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം തുറമുഖമെന്നും ഒന്നും നടക്കില്ല എന്ന ഇടത്ത് നിന്നും ഒന്നും അസാധ്യമല്ല എന്ന് സർക്കാർ തെളിയിച്ചതായും മന്ത്രി വിഎൻ വാസവൻ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. വിഴിഞ്ഞത്തിൻ്റെ വിജയ ശിൽപി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് കേരളക്കരയുടെ സ്വപ്നസാക്ഷാത്കാരത്തിന്‍റെ നിമിഷമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന്‍റെ അഭിമാന മുഹൂര്‍ത്തമാണിത്. ഇതു കേവലം ഒരു തുറമുഖ കവാടം തുറക്കലല്ല; വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്‍റെ മഹാകവാടം തുറക്കലാണ്. ഇന്ത്യയെ സാര്‍വദേശീയ മാരിടൈം വ്യാപാര ലോജിസ്റ്റിക്‌സ് ഭൂപട ശൃംഖലയില്‍ കണ്ണിചേര്‍ക്കുന്ന മഹാസംരംഭമാണ് വി‍ഴിഞ്ഞമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്‍റെ ചരിത്രത്തിന്‍റെ വിസ്മൃതിയില്‍ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ചു വികസിപ്പിച്ചു സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എൽഡി എഫ് സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ; നിശ്ചയദാർഢ്യത്തിന്റെ കരുത്ത്; വിഴിഞ്ഞം യഥാർഥ്യമാകുന്നത് തീരുമാനിച്ചതിലും 17 വർഷം മുൻപ്

തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് നിർവഹിച്ചു. വിഴിഞ്ഞം പുതിയ വികസനത്തിന്‍റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇനി മുതൽ ലോകത്തിലെ വലിയ ചരക്കു കപ്പലുകൾ ഇവിടെ സുഗമമായി എത്തും. 75% ട്രാൻസ്ഷിപ്പ്മെൻ്റ് രാജ്യത്തിന് പുറത്തായിരുന്നു. വി‍ഴിഞ്ഞത്തോടെ ഈ സ്ഥിതി ഇനി മാറുകയാണ്. രാജ്യത്തിന് പുറത്ത് പോയി കൊണ്ടിരിരുന്ന പണം ഇനി ഇവിടത്തെ സാമ്പത്തിക വളർച്ചയ്ക്ക് ലഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ, തുറമുഖമന്ത്രി വി എൻ വാസവൻ എന്നിവരെ കൂടാതെ മന്ത്രി ജി ആർ അനിൽ, മന്ത്രി സജി ചെയർമാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ്‌ ഗോപി, ജോർജ്‌ കുര്യൻ, എ എ റഹീം എംപി, ജോൺബ്രിട്ടാസ് എംപി, ശശി തരൂർ എംപി, ​ഗൗതം അദാനി, കരൺ അദാനി, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News