
പതിറ്റാണ്ടുകളായുള്ള കേരളത്തിന്‍റെ സ്വപ്നം യാഥാർഥ്യമാകുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാളെ രാജ്യത്തിന് സമർപ്പിക്കും. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിങ് നിർവഹിക്കും. എൽഡിഎഫ് സർക്കാരിൻറെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതിനു പിന്നിൽ. 1996 ൽ ഇ കെ നായനാർ സർക്കാരിന്‍റെ കാലത്ത് ഉദയം കൊണ്ട ആശയം. അതായിരുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. 29 വർഷത്തിനിപ്പുറം സ്വപ്ന പദ്ധതി യാഥാർത്ഥ്യമാവുകയാണ്.
നാളെ രാവിലെ 11 മണിക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാടിന് സമർപ്പിക്കുന്ന കമ്മീഷനിങ് നടക്കുക. കമ്മീഷനിങ്ങിന് മുന്നോടിയായി വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖത്തിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തും. വിഴിഞ്ഞം തുറമുഖത്തിനായി വി ജിഎഫ് ഗ്രാൻഡ് ആയി അനുവദിക്കാതെ വായ്പയായി അനുവദിച്ച കേന്ദ്ര നിലപാടിൽ എന്തെങ്കിലും മാറ്റം പ്രധാനമന്ത്രി പ്രഖ്യാപിക്കുമോ എന്നതും ശ്രദ്ധേയമാണ്.
ALSO READ; വിഴിഞ്ഞം തുറമുഖം ഉദ്‌ഘാടനത്തിന് പ്രതിപക്ഷത്തെ ഒഴിവാക്കിയിട്ടില്ല: മന്ത്രി കെ രാജൻ
എൽഡിഎഫ് സർക്കാരിൻറെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമാണ് തുറമുഖം യാഥാർത്ഥ്യമായ പിന്നിൽ. 2024 ഏപ്രിൽ ആണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിൻറെ ട്രയൽ റൺ ആരംഭിച്ചത്. 2024 ഡിസംബറിൽ കമ്മീഷനിങ് സർട്ടിഫിക്കറ്റും ലഭിച്ചു. തുടർന്ന് വാണിജ്യ അടിസ്ഥാനത്തിലെ പ്രവർത്തനത്തിലേക്കും വിഴിഞ്ഞം തുറമുഖം കടന്നു. ട്രയൽ റണ്ണിന്‍റെ ഭാഗമായി വിഴിഞ്ഞത്ത് നങ്കൂരമിട്ടത് ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകൾ. ഇതിനകം 585 കപ്പലുകളാണ് വിഴിഞ്ഞത്ത് എത്തിയത്. 5.93 ലക്ഷം ടി ഇ യു കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. കമ്മീഷനിങ് കൂടി കഴിയുമ്പോൾ കൂടുതൽ നേട്ടങ്ങൾ ആകും വിഴിഞ്ഞം സ്വന്തമാക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here