
വിശ്വകവാടമായി വിഴിഞ്ഞം തുറമുഖം നാടിന് സമര്‍പ്പിക്കപ്പെടുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നായകനായ മുഖ്യമന്ത്രിയുടെ കൂടി വിജയസാഫല്യമാണത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന്‍റെ മുന്‍കൈയ്യില്‍ അതിബൃഹത്തായൊരു തുറമുഖപദ്ധത പൂര്‍ത്തിയാവുന്നത്. ആദ്യ കപ്പലെത്തി പത്തുമാസത്തിനുള്ളില്‍ തന്നെ കമ്മീഷനിംഗിലേക്കും കടക്കുന്ന ആ അത്ഭുത വികസനയാത്രയ്ക്ക് ചരിത്രത്തില്‍ സമാനതകളില്ല.
ഒരു കൊടുങ്കാറ്റിലും ആടിയുലയില്ല, കാരണം ഈ കപ്പലിനൊരു കപ്പിത്താനുണ്ട്. വിഴിഞ്ഞം കടലില്‍ നങ്കൂരമിട്ട പടുകൂറ്റന്‍ കപ്പലുകളിലെ കപ്പിത്താന്മാരെക്കുറിച്ചല്ല, വിഴിഞ്ഞത്തിന്‍റെ വികസനക്കുതിപ്പിന്‍റെ കപ്പിത്താനെക്കുറിച്ചാണ് പറയുന്നത്. പലപ്രതിസന്ധികളുടെ പടുകൂറ്റന്‍ തിരമാലകള്‍ മുറിച്ച് നീന്തിയാണ് പിണറായി വിജയന്‍ എന്ന കപ്പിത്താന്‍ അതിബൃഹത്തായ തുറമുഖത്തെ അതിവിദഗ്ധമായി കരയ്ക്കടുപ്പിച്ചത്.
ALSO READ; നേട്ടങ്ങളുടേയും റെക്കോർഡുകളുടേയും വിഴിഞ്ഞം: എഴുതപ്പെടുന്നത് വികസനത്തിന്റെ പുതുചരിത്രം
ഓഖിയും പ്രളയവും കൊവിഡും ഉരുള്‍പൊട്ടലും വിഘാതമായും വിലങ്ങുതടിയായും മുന്നില്‍ നിന്നിട്ടും ആടിയുലയാത്ത വികസനയാത്ര. കേന്ദ്ര അവഗണനകൊണ്ട് കേരളം അനുഭവിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ഒരംശവും സര്‍ക്കാര്‍ വിഴിഞ്ഞത്തെ അറിയിച്ചില്ല. പുലിമുട്ടിനിട്ട കല്ലുകള്‍ ഓരോന്നും ഒരര്‍ത്ഥത്തില്‍ കേരള ചരിത്രത്തിന്‍റെ നാഴികക്കല്ലുകളാണ്. ലോകത്തെ നാലാമാത്തെ പടുകൂറ്റന്‍ കപ്പല്‍ എം.എസ്.സി ക്ലോഡ് ഗിരാർഡെറ്റ് ഉള്‍പ്പെടെ 285 കപ്പലുകള്‍ ഇതിനകം തന്നെ വിഴിഞ്ഞത്തെത്തിക്കഴിഞ്ഞു. പത്തുലക്ഷം കണ്ടൈനറുകള്‍ വന്നാലും പൂപോലെ സ്വീകരിക്കാന്‍ ആദ്യവര്‍ഷം വര്‍ഷം കൊണ്ടുതന്നെ പ്രാപ്തമാകുന്ന മറ്റൊരു തുറമുഖവും ദക്ഷിണേഷ്യയുടെ ചരിത്രത്തിലില്ല.
1996ല്‍ ഇകെ നായനാര്‍ സര്‍ക്കാര്‍ പ്രാഥമിക നപടിക്ക് തുടക്കമിട്ട കാലം തൊട്ടുള്ള യാത്രയുടെ സ്വപ്ന സാഫല്യം. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്ത് ചൈനീസ് കമ്പനിക്ക് ടെണ്ടര്‍ നല്‍കിയതിനെ സുരക്ഷാകാരണങ്ങള്‍ പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ തടയിട്ടത്‍. അന്ന് പൊതുമേഖലയിൽ വിഭാവനം ചെയ്‌ത പദ്ധതി സ്വകാര്യ പങ്കാളിത്തത്തിലേക്കും അവസാനം അദാനിയിലേക്കും എത്തിച്ചതാകട്ടെ ഉമ്മന്‍ചാണ്ടിയും. അന്ന് സ്വകാര്യ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ കൂടുതലും സംസ്ഥാന താല്‍പര്യം ഹനിക്കുന്ന വ്യവസ്ഥകളായിരുന്നു. ഭൂരിഭാഗം ചെലവും കേരള സർക്കാരിന്‍റെ ചുമലിലേക്ക് അടിച്ചേൽപ്പിക്കുന്നതായിരുന്നു. അതിനെതിരെയാണ് ഇടതുപക്ഷം കടല്‍ഭിത്തിപോല അണിനിരന്നത്.
2014-ല്‍ വിഴിഞ്ഞം പദ്ധതിക്കുവേണ്ടിയുള്ള മനുഷ്യച്ചങ്ങലയിലെ ആദ്യ കണ്ണിയായ പിണറായി വിജയന്‍ 2016-ല്‍ മുഖ്യമന്ത്രിയായതോടെയാണ് വിഴിഞ്ഞത്തെ ഒരോ മണല്‍ത്തരിയും പുളകം കൊണ്ടു തുടങ്ങിയത്. വിഴിഞ്ഞം പദ്ധതിക്ക് അതോടെ ഒരു പ്രവർത്തന കലണ്ടറുണ്ടായി. പ്രതിമാസ അവലോകനങ്ങളും പ്രത്യേക ആപ്പുമുണ്ടായി. നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കി, നിര്‍മ്മാണം സമയബന്ധിതമാക്കി. ബിജെപിയും കോൺഗ്രസും വലതു മാധ്യമങ്ങളും നിക്ഷിപ്തതാല്‍പ്പര്യക്കാരായ പാതിരിമാരും പരിസ്ഥിതി മൗലികവാദികളും കലാപത്തിനായി തലങ്ങും വിലങ്ങും തുഴഞ്ഞിട്ടും, രണ്ടാം വിമോചന സമരം വരെ ആഹ്വാനം ചെയ്തിട്ടും, ഇന്ത്യയിലെ മറ്റൊരു തുറമുഖത്തിനും തൊടാനാവാത്ത ആഴപ്പരപ്പിലേക്ക് വിഴിഞ്ഞം വിരിഞ്ഞു നില്‍ക്കുക തന്നെ ചെയ്തു. നെഞ്ചുംവിരിച്ച് കേരളത്തിന്‍റെ കപ്പിത്താനും. അറബിക്കടലിലൂടെ വിഴിഞ്ഞത്തിന്‍റെ അഭിമാനക്കപ്പലുകള്‍ പായുമ്പോള്‍, കപ്പിത്താന് പക്ഷേ വിശ്രമമില്ല, 2028-ല്‍ പദ്ധതി സമ്പൂര്‍ണ്ണമായും സജ്ജമാകും വരെ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here