
ശിശിര ശശികുമാർ
തീരുമാനിച്ചതിലും പതിനേഴ് വർഷം മുന്നേയാണ് രാജ്യത്തിന് തന്നെ അഭിമാനമായി മാറുന്ന വിഴിഞ്ഞം പദ്ധതി കേരള സർക്കാർ യാഥാർഥ്യമാക്കിയത്. പദ്ധതിയുടെ മൂലകരാർ പ്രകാരം വിഴിഞ്ഞം തുറമുഖത്തിന്റെ അന്തിമഘട്ടം പൂർത്തിയാക്കേണ്ടത് 2045 ൽ ആയിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാർ പ്രകാരം 2028 ൽ തന്നെ എല്ലാവിധമായ നിർമ്മാണ പ്രവർത്തികളും പൂർത്തിയാവും. സംസ്ഥാന സർക്കാരും അദാനി കമ്പനിയും തമ്മിലുളള ആർബിട്രേഷൻ നടപടികൾ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് നിർമാണപ്രവർത്തനം നിശ്ചയിച്ച സമയക്രമത്തിനേക്കാൾ വേഗത്തിലായത്. അതായത് 2045 ൽ മാത്രം തീരേണ്ട പദ്ധതി 17 വർഷങ്ങൾക്ക് മുൻപ് 2028ൽ തന്നെ മുഴുവൻ പ്രവർത്തികളും തീരുന്ന നിലയുണ്ടാകും.
ALSO READ: വിശ്വകവാടമായി വിഴിഞ്ഞം; വിശ്രമമില്ലാതെ പ്രവർത്തിച്ച് വികസനക്കുതിപ്പിന്‍റെ കപ്പിത്താൻ
പദ്ധതിയിൽ അറുപത് ശതമാനത്തിലേറെ നിക്ഷേപം നടത്തുന്ന സംസ്ഥാന സർക്കാരിന് അധികാരമോ ലാഭ വിഹിതമോ ഇല്ലാത്ത കരാറായിരുന്നു നേരത്തെ ഒപ്പിട്ടത്. 40 വർഷത്തേക്കുള്ള ആ കരാർ പ്രകാരം ബി.ഒ.ടി വ്യവസ്ഥയിലുള്ള പദ്ധതിയിൽ 20 വർഷം സർക്കാരിന് ലാഭവിഹിതം ഇല്ലാത്ത നിലയായിരുന്നു. ഇരുപത്തിയൊന്നാമത്തെ വർഷം മാത്രം 1 % ലാഭവിഹിതം ലഭിക്കും. പിന്നീട് ഒരോവർഷവും 1% വീതം അധിക ലാഭവിഹിതം. കരാറിൽ നിന്ന് പിന്മാറിയാൽ സർക്കാർ വൻ നഷ്ടപരിഹാരം നൽകേണ്ട വ്യവസ്ഥയുമുണ്ടായിരുന്നു.
ഇവിടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി മുന്നിൽ കണ്ടുകൊണ്ട് എൽഡിഎഫ് സർക്കാർ സപ്ലിമെന്ററി കൺസഷൻ കരാർ ഒപ്പുവെച്ചതിന്റെ പ്രാധാന്യം. പലവിധ കാരണങ്ങളാൽ പദ്ധതി കമ്മീഷൻ ചെയ്യാൻ വൈകിയ സാഹചര്യത്തിൽ തുറുമുഖത്തിൽ നിന്നുളള വരുമാനം സംസ്ഥാനത്തിന് 2039ൽ മാത്രമേ ലഭിക്കൂ എന്നതായിരുന്നു നേരത്തെയുള്ള സാഹചര്യം. അതായത് പഴയ കരാർ പ്രകാരം തുറമുഖം പ്രവർത്തനം ആരംഭിച്ചതിനു ശേഷം 15-ാം വർഷം മുതലാണ് സംസ്ഥാന സർക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. ഇപ്പോൾ ഒപ്പുവെച്ച സപ്ലിമെന്ററി കരാർ പ്രകാരം 2034 മുതൽ സർക്കാരിന് വരുമാനം ലഭിച്ച് തുടങ്ങും. തുറമുഖം ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കുന്നതോടെ ലോകസമുദ്രവ്യാപാര മേഖലയിൽ കേരളം എന്ന പേര് തങ്കലിപികളിൽ എഴുതപ്പെടുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here