
നാവിക ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്തുന്ന അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തോട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത് തികഞ്ഞ അവഗണന. കേരളത്തോടുള്ള പൊതുവായ ചിറ്റമ്മനയത്തിന്റെ മറ്റൊരു ഏടായിരിക്കുകയാണ് വിഴിഞ്ഞം. പദ്ധതിയില്‍ കേന്ദ്രം ഒരു രൂപ പോലും നല്‍കിയില്ലെന്ന് മാത്രമല്ല, വായ്പയുടെ അധിക ഭാരം അടിച്ചേല്‍പിക്കുകയും ചെയ്തു.
നിപ, മഹാപ്രളയങ്ങള്‍, കൊവിഡ്, ഉരുള്‍പൊട്ടലുകള്‍ തുടങ്ങിയവയൊക്കെ കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ വലിയ തോതില്‍ ബാധിച്ച സംഭവങ്ങളായിരുന്നു. ഈ ഘട്ടത്തില്‍ തന്നെയാണ് വികസന പ്രവര്‍ത്തനങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാതെ കേരളം കുതിക്കുന്നത്. ദേശീയ പാത, വിഴിഞ്ഞം അടക്കമുള്ള ബൃഹത് പദ്ധതികളാണ് കേരളം ഈ ഘട്ടത്തിലും നടപ്പാക്കുന്നത്.
Read Also: വിശ്വകവാടമായി വിഴിഞ്ഞം; വിശ്രമമില്ലാതെ പ്രവർത്തിച്ച് വികസനക്കുതിപ്പിന്‍റെ കപ്പിത്താൻ
എന്നാല്‍, കേന്ദ്രം മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാറുള്ള ഗ്രാന്റ് കേരളത്തിന് മാത്രം നല്‍കിയില്ല. വയബിലിറ്റി ഗ്യാപ് ഫണ്ട് (വി ജി എഫ്) അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തൃണവത്ഗണക്കുക മാത്രമല്ല ഇത് വായ്പയായി നല്‍കുകയും ചെയ്തു. അതോടെ പലിശസഹിതം ഈ ഫണ്ട് തിരിച്ചടയ്‌ക്കേണ്ടി വരും. ഇത് കേരളത്തിന് അധിക ബാധ്യത നല്‍കും. ഈ വായ്പ മാത്രമാണ് കേന്ദ്രം നല്‍കിയത്. അവിടെയും ലാഭക്കണ്ണാണ് കേന്ദ്രം വച്ചുപുലര്‍ത്തുന്നത്. കാരണം പലിശസഹിതം വായ്പാതുക തിരികെ ലഭിക്കുമല്ലൊ. ഇതല്ലാതെ ഒരു പൈസയും വിഴിഞ്ഞത്ത് കേന്ദ്രം നല്‍കിയിട്ടില്ല. ചുരുക്കത്തില്‍, കേന്ദ്രം ഒരു നയാപൈസയും വിഴിഞ്ഞത്ത് നല്‍കിയിട്ടില്ലെന്ന് സാരം.
വിഴിഞ്ഞം തുറമുഖത്തിന്റെ ആകെ നിര്‍മാണ ചിലവ് 8867.14 കോടി രൂപയാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്നത് 5,595.34 കോടി രൂപയും അദാനി പോര്‍ട്ടിന്റെത് 2,454 കോടി രൂപയുമാണ്. അതായത്, സംഭാവനാ കാര്യത്തില്‍ കേന്ദ്രം ഒരു കക്ഷിയേയല്ലെന്ന് അര്‍ഥം.
രാജ്യത്തെ ഞെട്ടിച്ച ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക ഫണ്ട് അനുവദിക്കാതെ വായ്പ നല്‍കിയ കേന്ദ്രത്തിന്റെ മനോഭാവം നോക്കുമ്പോള്‍ ഇതില്‍ അത്ഭുതമില്ല. കഴിഞ്ഞ മാര്‍ച്ച് 31നകം ചെലവഴിക്കണമെന്ന് നിര്‍ദേശിച്ച് അന്ന് 817.80 കോടി വായ്പയാണ് കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത്. ഈ ചിറ്റമ്മനയം കേരളത്തോട് മാത്രമാണെന്നതാണ് ശ്രദ്ധേയം. അതിനൊരു കാരണമുണ്ട്. രാഷ്ട്രീയമായി കേരളത്തിന് എന്നും തിരിച്ചടികള്‍ മാത്രം നല്‍കിയ രാജ്യത്തെ സംസ്ഥാനമാണ് കേരളം. എന്തുമേതും രാഷ്ട്രീയ കണ്ണിലൂടെ കാണുന്ന, വോട്ട് മാത്രം ലാക്കാക്കുന്ന ബി ജെ പിയും മോദിയും കേരളത്തോട് അങ്ങനെയല്ലേ പെരുമാറൂ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here