
ശബരിനാഥിനെ ലക്ഷ്യമിട്ട് കോൺഗ്രസിലെ ഷാഫി-മാങ്കൂട്ടം ടീം ദിവ്യ എസ് അയ്യരെ ആക്രമിക്കുകയാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ശബരിനാഥിനെ കൂടി ലക്ഷ്യമിട്ടുള്ള അക്രമണമാണിതെന്ന് ആർക്കാണ് മനസിലാകാത്തതെന്നും ദിവ്യ എസ് അയ്യർക്കെതിരെ നടക്കുന്ന ഹീന പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു .
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം :
ഭരണരംഗത്ത് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി അടുത്ത് പരിചയമുള്ള രണ്ടാളുകൾ. അതിലൊരാൾ തന്റെ ദൗത്യത്തിൽ നിന്ന് മാറി മറ്റൊരു ചുമതലയിലേയ്ക്ക് പോകുന്നു. അയാളിൽ താൻ കണ്ടറിഞ്ഞ പ്രൊഫഷണലിസത്തേയും ആത്മാർത്ഥതയെയും അഭിനന്ദിച്ച് മറ്റേയാൾ രണ്ട് നല്ല വാക്ക് പറയുന്നു.
ഓർക്കണം, എക്‌സിക്യുട്ടീവിന്റെ ഭാഗമായി കെ.കെ.ആർ. ഇന്നലെ വരെ ചെയ്ത പ്രവർത്തനത്തെ മാത്രമാണ് ആ ഐ.എ.എസ്. ഓഫീസർ അഭിനന്ദിച്ചത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തെ അല്ല.
സ്വാഭാവികമായും ആ അർത്ഥത്തിൽ കാണേണ്ട ഒന്നാണത് ദിവ്യയുടെ പോസ്റ്റ്. എന്നാൽ ഈയൊരു അഭിനന്ദനത്തിന്റെ പേരിൽ ദിവ്യ എസ് അയ്യർ സോഷ്യൽ മീഡിയയിൽ ആൾക്കൂട്ട ആക്രമണം നേരിടുകയാണ്. യൂത്ത് കോൺഗ്രസ് വ്യാജ അദ്ധ്യക്ഷൻ മുതൽ മുഖമുള്ളവരും മുഖമില്ലാത്തവരുമായ സകല കുഞ്ഞച്ചൻമാരും ഈ ആൾക്കൂട്ടത്തിലുണ്ട്.
കേരളത്തിലെ മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരെയോ കുറിച്ച് നല്ല വാക്ക് പറയാൻ പാടില്ലല്ലോ!
ALSO READ : ദിവ്യ എസ് അയ്യറിനെതിരായ കോൺഗ്രസ് നിലപാട് അപക്വമായത്: മുഖ്യമന്ത്രി
കെ.കെ. രാഗേഷ് സി. പി. ഐ. (എം) നേതാവാണ്. പോരാത്തതിന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആളുമാണ്. അസഹിഷ്ണുതയ്ക്ക് ഇനി വേറെ കാരണം വേണോ?
ഇത് കിട്ടിയ അവസരമായി കണ്ട്
ശബരിനാഥിനെ കൂടി ലക്ഷ്യം വച്ച് ഷാഫി മാങ്കൂട്ടം ടീം നടത്തുന്ന
നീക്കം കൂടിയാണ് ഇതെന്ന് ആർക്കാണ് മനസിലാവാത്തത്.
ദിവ്യ എസ് അയ്യർക്കെതിരെനടക്കുന്ന ഹീന പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം.
വി കെ സനോജ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here