
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ പ്ലീഡർ ആക്കി നിയമിച്ചതിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ദേവസ്വം മന്ത്രി വി എൻ വാസവൻ. നിയമനം ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയാണെന്ന് വി എൻ വാസവൻ പറഞ്ഞു. ഇല്ലാത്ത തസ്തികയുണ്ടാക്കിയാണ് കെ ബി പ്രദീപിനെ സ്പെഷ്യൽ പ്ലീഡറായി നിയമിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാൻ ഉള്ള ശ്രമമാണ് യുഡിഎഫ് സർക്കാർ നടത്തുന്നത്. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടതിൽ ഇതുവരെയും വിശദീകരണം നൽകാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തു വരാതിരിക്കാനുള്ള നീക്കമാണ് കെ ബി പ്രദീപിന്റെ നിയമനമെന്നും വി എൻ വാസവൻ പറഞ്ഞു.
അതേസമയം നിയമന നടപടിയെ ന്യായീകരിക്കുകയാണ് ദേവസ്വം മന്ത്രി കെ മുരളീധരൻ. നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അതിനുള്ള പൂർണ്ണ സ്വാതന്ത്ര്യം അദ്ദേഹത്തിന് നൽകിയിരുന്നുവെന്നുമാണ് മുരളീധരന്റെ പ്രതികരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

