
ക്ഷേമപെൻഷൻ കൈക്കൂലിയാണെന്ന വിവാദ പരാമർശം നടത്തിയതിൽ കെസി വേണുഗോപാൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി എൻ വാസവൻ. 62 ലക്ഷം ആളുകൾക്ക് നൽകുന്ന സഹായത്തെയാണ് അദ്ദേഹം പരിഹസിച്ചത്. ഇടത് സർക്കാർ ക്ഷേമപെൻഷൻ കൊടുക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എം സ്വരാജിന്‍റെ സ്ഥാനാർഥിത്വം അവരുടെ പ്രതീക്ഷ തകർത്തു. അപ്പോൾ ചില കുപ്രചാരണങ്ങളുമായി ഇറങ്ങുന്നുവെന്നേ ഉള്ളൂ എന്നും ഇതൊക്കെ പരാജയ ഭീതിയിലെ ജൽപനമായി കണ്ടാൽ മതിയെന്നും വിഎൻ വാസവൻ പറഞ്ഞു. യുഡിഎഫിന്‍റെ കാലത്ത് 18 ലക്ഷമാണ് പെൻഷൻ കുടിശ്ശിക വന്നത്. ഇന്ന് ഇടത് സർക്കാർ പെൻഷൻ 1200 വച്ച് എല്ലാ മാസവും കൊടുക്കുന്നു. പി വി അൻവർ എടുക്കാചരക്കായി മാറിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആശ്വാസമായ ക്ഷേമപെൻഷനെ അധിക്ഷേപിച്ച കെ സി വേണുഗോപാലിനെ നിരുപാധികം പിന്തുണച്ച് രംഗത്തെത്തി പ്രതിപക്ഷനേതാവ് വിഡി സതീശൻ. കെ സി വേണുഗോപാലിന്റെ അഭിപ്രായത്തോട് ഉറച്ചുനിൽക്കുന്നതായി വി ഡി സതീശൻ പറഞ്ഞു.
നിലമ്പൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കവെയാണ് വേണുഗോപാൽ അധിക്ഷേപ പരാമർശം നടത്തിയത്. തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണ് ക്ഷേമപെൻഷൻ എന്നായിരുന്നു വേണുഗോപാൽ പ്രസംഗിച്ചത്. ജനങ്ങൾക്ക് അവകാശപ്പെട്ട പെൻഷൻ നൽകുന്നതിനെ കൈക്കൂലി എന്ന് വിളിച്ചതിൽ കെ സി വേണുഗോപാലിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here