
സഹകരണ മേഖലയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സർക്കാർ വിപുലമായ നടപടികളാണ് സ്വീകരിച്ചതെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. കരിവണ്ണൂർ വിഷയത്തിൽ 162 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകിയതായി മന്ത്രി പറഞ്ഞു. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപകർക്ക് പൂർണ്ണമായും പണം മടക്കി നൽകിയതായും കൈരളി ന്യൂസ് പബ്ലിക് ഓഡിറ്റിൽ മന്ത്രി വ്യക്തമാക്കി.
റിസ്ക് ഫണ്ട്, കേരള ബാങ്ക് വിഹിതം, കൺസോഷ്യം എന്നിവ വഴി സമാഹരിച്ച തുക ഉപയോഗിച്ചാണ് പ്രതിസന്ധി പരിഹരിച്ചത്. ഈ വിശ്വാസ്യത തിരിച്ചുപിടിച്ചതുകൊണ്ടാണ് കരിവണ്ണൂർ ബാങ്കിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വീണ്ടും വിജയിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബാങ്കുകൾ ലിക്വിഡേഷനിൽ പോയാൽ മാത്രം നൽകിയിരുന്ന രണ്ട് ലക്ഷം രൂപയുടെ ഗ്യാരന്റി, ബാങ്കുകൾ പ്രതിസന്ധിയിലാകുമ്പോൾ തന്നെ 10 ലക്ഷം രൂപ വരെ നിക്ഷേപകർക്ക് ലഭിക്കത്തക്ക വിധം ഭേദഗതി ചെയ്തതെന്ന് മന്ത്രി അറിയിച്ചു.
ASLO READ: ഇന്ത്യയിലാദ്യം! പൊതുമരാമത്ത് വകുപ്പിന്റെ ‘ഡിസൈൻ പോളിസി’; കേരളത്തിലെ പാലങ്ങൾ സുന്ദരമാകുന്നത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ഒരു സംഘത്തിൽ പ്രതിസന്ധി വരുന്ന ഘട്ടത്തിൽ തന്നെ നിക്ഷേപം തിരിച്ചു നൽകാൻ കഴിയുന്ന വിധത്തിലാണ് നിയമം ഭേദഗതി ചെയ്തത്. ടീം ഓഡിറ്റ് സംവിധാനവും നടപ്പിലാക്കാനായി. അഡ്ജസ്റ്റ്മെന്റ് ഓഡിറ്റുകൾ ഇനി നടക്കില്ലെന്ന് മന്ത്രി പറഞ്ഞു. സിഎജി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ, മുൻപ് നടന്നിരുന്ന ഓഡിറ്റ് ക്രമക്കേടുകൾ ഒഴിവാക്കാൻ മൂന്നംഗ ടീം ഓഡിറ്റ് സമ്പ്രദായം നടപ്പിലാക്കി. ക്രമക്കേട് കണ്ടെത്തിയാൽ ഡയറക്ടർമാർക്കെതിരെ സർചാർജ് നടപടികളും ക്രിമിനൽ കേസുകളും എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭരണസമിതിയിലും മാറ്റങ്ങൾ കൊണ്ടുവന്ന. ഇനി ഒരാൾക്ക് പരമാവധി മൂന്ന് തവണ മാത്രമേ ഭരണസമിതിയിൽ അംഗമാകാൻ കഴിയുകയുള്ളൂ. യുവാക്കൾക്കും ഭരണസമിതിയിൽ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. യുവാക്കൾക്ക് പ്രാധാന്യം നൽകുന്നതിനായി 40 വയസിൽ താഴെയുള്ള ഓരോ സ്ത്രീയും പുരുഷനും ഭരണസമിതിയിൽ ഉണ്ടായിരിക്കണമെന്ന് നിർബന്ധമാക്കി.
ബാങ്ക് ഡയറക്ടർമാരോ അവരുടെ അടുത്ത ബന്ധുക്കളോ എടുത്തിട്ടുള്ള വായ്പാ വിവരങ്ങൾ വാർഷിക റിപ്പോർട്ടിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു. പുതിയ ഓഡിറ്റ് രീതി നിലവിൽ വന്നതോടെയാണ് പഴയ തട്ടിപ്പുകൾ പലതും പുറത്തുവന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൃത്യവിലോപം കാണിച്ച 16 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു. 2024-ൽ പാസാക്കിയ നിയമം ഗവർണറുടെ അംഗീകാരം ലഭിക്കാൻ വൈകിയതുകൊണ്ടാണ് 2025-ൽ നടപ്പിലാക്കാൻ സാധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

