
മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ഉച്ചയ്ക്ക് 12.15ന് എസ് യു ടി ആശുപത്രി അധികൃതർ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിൻ പ്രകാരമാണിത്. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. ഐ സി യു വെന്റിലേറ്ററിലാണ് അദ്ദേഹം കഴിയുന്നത്. ഇന്നലെയാണ് വി എസ്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ വി എസ്സിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. ഇന്നലെ സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബിയും അദ്ദേഹത്തെ കണ്ടിരുന്നു. പതിവുപോലെ പോരാളിയായിട്ടുള്ള വി എസ് ആരോഗ്യവാനായി തിരിച്ചുവരുമെന്നും ഉത്കണ്ഠപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്നലെ എം എ ബേബി പറഞ്ഞിരുന്നു.
ALSO READ: വി എസിനെ കാണാൻ ആശുപത്രിയിലെത്തി മുഖ്യമന്ത്രി
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് പട്ടം എസ് യു ടി ആശുപത്രിയില്‍ വി എസ് അച്യുതാനന്ദനെ പ്രവേശിപ്പിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍മൂലം തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ അരുണ്‍കുമാറിന്റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലായിരുന്നു അദ്ദേഹം. 2006- 2011 കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി എസ്, 1992- 1996, 2001- 2006, 2011- 2016 വര്‍ഷങ്ങളിൽ പ്രതിപക്ഷനേതാവ് ആയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here