“ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍ തലകുനിക്കാത്ത ശീലമെന്‍ യൗവനം”: വി എസ് പാടിയ വരികളുടെ കവിയും പിന്നിലെ കഥയും ചരിത്രവും

പ്രായം തളര്‍ത്താത്ത പോരാളി, വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. ഈ ദിനത്തില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന അദ്ദേഹത്തിന്‍റെ ഒരു ചെറിയ പ്രസംഗമുണ്ട്.

” തല നരയ്ക്കുവതല്ലെന്‍റെ വൃദ്ധത്വം;
തല നരക്കാത്തതല്ലെന്‍ യുവത്വവും

കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍
തലകുനിക്കാത്ത ശീലമെന്‍ യൗവനം”

മാധ്യമങ്ങളും ഇടതുപക്ഷ നേതാക്കളും അണികളുമെല്ലാം ഈ വരികള്‍ ചൊല്ലുന്ന വി എസിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ കൂടി തന്നെയാണ് ഈ വരികളും കവിതയും ശ്രദ്ധിക്കപ്പെടുന്നത്. ടി സുബ്രഹ്മണ്യ തിരുമുമ്പ് എന്ന ടി.എസ് തിരുമുമ്പ്, ഉത്തര മലബാറില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിച്ച നേതാവ്. അദ്ദേഹം എ‍ഴുതിയ ‘എന്‍റെ യുവത്വം’ എന്ന കവിതയിലെ വരികളാണിത്.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്  കേരളത്തില്‍ പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധി വിഎസിന്റെ വയസിനെ ലക്ഷ്യം വെച്ചു ചില പരാമര്‍ശങ്ങള്‍ നടത്തി.  വീണ്ടുമൊരിക്കല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ 93കാരനായ മുഖ്യമന്ത്രിയെയാകും ലഭിക്കുക എന്നായിരുന്നു പരാമര്‍ശം.

ഈ പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധിക്ക് നല്‍കിയ മറുപടിയാണ് വി എസ് ചൊല്ലി പ്രശസ്തമാക്കിയ ഈ വരികള്‍. അതിനൊപ്പം രാഹുലിന് കണക്കിന് കൊടുക്കുകയും ചെയ്തു അദ്ദേഹം. രാഹുലിനെതിരെ വിഎസിന്‍റെ പ്രശസ്തമായ ‘അമൂല്‍ ബേബി’ പരാമര്‍ശവും അന്നായിരുന്നു. ജന്മിത്വ വിരുദ്ധപോരാട്ടത്തിലും സ്വാതന്ത്ര്യസമരത്തിലും പതിനേഴാം വയസില്‍ തുടങ്ങിയ രാഷ്ട്രീയപ്രവര്‍ത്തനമാണ് തന്റേതെന്ന് വിഎസ് ഓര്‍മ്മിപ്പിച്ചു.

ALSO READ:   “അച്ഛന്‍ സന്തോഷവാനായിരിക്കുന്നു”; പിറന്നാള്‍ ദിനത്തില്‍ വി എസിന്റെ മകന്‍ അരുണ്‍കുമാര്‍

ടി എസ് തിരുമുമ്പും കവിതയും

മലബാറിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രമുഖസ്ഥാനമാണ് അഭിനവ് ഭാരത് യുവക് സംഘത്തിനുള്ളത്. ഈ സംഘത്തിന് നേതൃത്വം നല്‍കിയത് കരിവെള്ളൂര്‍ സമരനായകന്‍ എ.വി കുഞ്ഞമ്പുവായിരുന്നു.  ഈ സംഘടനയുടെ സജീവ സംഘാടകരില്‍ ഒരാളായിരുന്നു  ടി.എസ് തിരുമുമ്പ്. 25 വയസിലധികമുള്ളവര്‍ക്ക് സംഘടനയില്‍ അംഗത്വം നല്‍കരുതെന്നാണ് ചട്ടം. എന്നാല്‍ 25 ന് മുകളില്‍ പ്രായമുള്ള തിരുമമ്പിന് അംഗത്വം വേണംതാനും.

അങ്ങനെ  1938ല്‍ അഭിനവ് ഭാരത് യുവക് സംഘത്തിന്റെ സമ്മേളനത്തലേന്ന് നേതാക്കളെ കണ്ടെങ്കിലും ഫലമുണ്ടായില്ല. പക്ഷെ അംഗത്വമില്ലെങ്കിലും സമ്മേളനത്തിന്‍റെ തുടക്കത്തില്‍ ഒരു കവിത ചൊല്ലാന്‍ അനുവാദം തരണമെന്ന അഭ്യര്‍ത്ഥന നേതാക്കള്‍ അനുവദിച്ചു. അന്ന് രാത്രി ടിഎസ് തിരുമുമ്പ് എഴുതിയതാണ് ‘എന്റെ യുവത്വം’ എന്ന ഈ കവിത. സംഘടനയില്‍ ചേരാന്‍/യുവാവാകാന്‍ പ്രായം തടസമാണോ എന്ന ചോദ്യമാണ് കവിതയിലെങ്ങും. സാമൂഹിക യാഥാര്‍ഥ്യങ്ങളോട് സമരസപ്പെടാത്ത യുവാക്കളുടെ ധീരതയാണ് ഓരോ വരിയും. അതിനാല്‍ തന്നെ യുവാക്കളുടെ ആവേശമായി മാറിയ ഈ കവിത, ബ്രിട്ടീഷ്-ജന്മിത്വ വിരുദ്ധ പോരാട്ടത്തിനുള്ള ഇന്ധനമായി പിന്നീട് മലബാറിലെങ്ങും മുഴങ്ങി

പാടുന്ന പടവാളെന്നാണ് ഇഎംഎസ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യസമര കവിതകളെഴുതിയ ‘കുറ്റ’ത്തിനുള്‍പ്പെടെ ജയിലില്‍ കിടന്ന കമ്യൂണിസ്റ്റുകാരന്‍. കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരിനടുത്താണ് ജനനം. താഴേക്കാട്ടു തിമിരിമനയില്‍ സുബ്രഹ്മണ്യന്‍ തിരുമുമ്പ് എന്നാണ് മുഴുവന്‍ പേര്. ഉപ്പു സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം തുടങ്ങി നിരവധി സമരങ്ങളില്‍ പങ്കെടുത്തു. നിയമലംഘനപ്രസ്ഥാനത്തില്‍ പങ്കെടുത്ത് ജയിലിലടക്കപ്പെട്ടു. ജയിലില്‍ പോയതോടുകൂടി ബന്ധുക്കള്‍ അദ്ദേഹത്തെ സമുദായത്തില്‍ നിന്നും പുറത്താക്കി. ഉപ്പുസത്യാഗ്രഹ ജാഥയിലെ ദേശഭക്തി ഗാനങ്ങളെഴുതിയത് തിരുമുമ്പായിരുന്നു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് കയ്യൂരിലും തുരുത്തിയിലും യുദ്ധവിരുദ്ധ പ്രസംഗങ്ങള്‍ നടത്തി എന്ന കുറ്റം ചാര്‍ത്തി വീണ്ടും ജയിലിലടയ്ക്കപ്പെട്ടു. പല കാലങ്ങളിലായി ഏഴ് കൊല്ലക്കാലം രാഷ്ട്രീയത്തടവുകാരനായി. അനാചാരങ്ങളോടും അനീതികളോടും നിര്‍ദയം പ്രതികരിച്ച അദ്ദേഹം 1948ഓടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു. 1984 നവംബര്‍ 29ന് അദ്ദേഹം വിടവാങ്ങി.

കവിതയുടെ പൂര്‍ണരൂപം

തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം;

തല നരക്കാത്തതല്ലെന്‍ യുവത്വവും;

പിറവിതൊട്ടു നാളെത്രയെന്നെണ്ണുമ-

പ്പതിവുകൊണ്ടല്ലളപ്പതെന്‍ യൗവനം

കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍

തലകുനിക്കാത്ത ശീലമെന്‍ യൗവനം;

ധനികധിക്കൃതിതന്‍ കണ്ണുരുട്ടലില്‍

പനിപിടിക്കാത്ത ശീലമെന്‍ യൗവനം;

വിഷമഘട്ടത്തിലേതിലും ചെറ്റുമേ-

പതറിടാത്ത ഹൃദയമെന്‍ യൗവനം!

വിരിവൊടക്രമം ചീറ്റിയടുക്കുമ്പോള്‍

പൊരുതുവാനാഞ്ഞണഞ്ഞെത്തുമക്ഷമ;

വഴിമുടക്കുന്ന മാമൂല്‍തലകളെ

പിഴുതെടുക്കുന്ന തീവ്രാസഹിഷ്ണുത;

പ്രതിനിമിഷം വളരാന്‍-വികസിക്കാന്‍-

കൊതിപെരുകിയുഴറുമശാന്തത;

അവശലോകത്തെ ഞെക്കിഞ്ഞെരുക്കുന്ന

ദുരധികാരത്തെ വെല്ലുവിളിക്കുവാന്‍,

പ്രഭുതതന്‍ വിഷപ്പല്ലു പറിക്കുവാന്‍,

വിഭുതയാളുമമോഘസുധീരത;

ഭയമൊരിത്തിരി തീണ്ടാത്ത പൗരുഷം;

അലസത ചളി തേക്കാത്ത ജീവിതം;

വിവിധ ദുഃഖങ്ങളാര്‍ത്തടുക്കുമ്പോഴും

വിരളമാവാത്ത ദുര്‍ദ്ധര്‍ഷവിക്രമം;

ജയലഹരിയില്‍ മങ്ങാത്ത തന്റേടം;

അപജയത്തില്‍ കലങ്ങാത്ത സൗഹൃദം;

ഇവയെഴുന്നോര്‍ സദാപി യുവാക്കന്മാ,-

രിവരയെഴാത്തവര്‍ വൃദ്ധരില്‍ വൃദ്ധരും!

നിരുപമം യുവലോകമുച്ഛൃംഖലം

സമരസന്നാഹമുണ്ടൊന്നൊരുക്കുന്നു!

ഉദധിയേഴും കലങ്ങിമറിയുമാ-

റഖിലലോകവും ഞെട്ടുന്ന മട്ടിലും

പഴകിജീര്‍ണ്ണിച്ചൊരിസ്സമുദായത്തിന്‍-

ഘടന മാറ്റിപ്പുതുക്കിപ്പണിയുവാന്‍

ഒരുമയോടൊരുമ്പെട്ട യുവത്വത്തിന്‍-

സമരകാഹളമുണ്ടതാ കേള്‍ക്കുന്നു!

അലയടിച്ചാര്‍ത്തിരമ്പുന്ന വിപ്ലവ-

ക്കടലിളകിമറിഞ്ഞു വരുന്നതാ!

കരുതിനില്‍ക്കുക! ദുഷ്ടസാമ്രാജ്യമേ!

കരുതിനില്‍ക്കുക! ദുഷ്ടപ്രഭുത്വമേ!

നിജനിജാധികാരായുധമൊക്കെയും

നിജശിരസ്സറ്റുവീഴുന്നതിന്‍മുമ്പെ,

അണിനിരക്കുന്ന യുവജനശക്തിതന്‍-

നികടഭൂവിലടിയറവെക്കുക!

ALSO READ: 103 തികഞ്ഞ പാര്‍ട്ടിക്ക് 100 തികഞ്ഞൊരു നേതാവ്; ഒരേ ഒരു പേര് വി എസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News