
ലോക ഫുട്‌ബോളിലെ വെയിൽസ് ഇതിഹാസവും മുൻ ആഴ്‌സണൽ സൂപ്പർ താരവുമായ ആരൺ റാംസി പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. മുപ്പത്തിയഞ്ചാം വയസ്സിലാണ് തന്റെ കരിയറിന് താരം വിരാമമിടുന്നത്. മൈതാനത്തെ വീര്യത്തിനൊപ്പം വ്യക്തിപരമായ വൈകാരിക വെല്ലുവിളികളും നിറഞ്ഞതായിരുന്നു റാംസിയുടെ കരിയറിലെ അവസാന നാളുകൾ.
കാർഡിഫ് സിറ്റിയിലൂടെ കൗമാരപ്രായത്തിൽ തന്നെ പ്രതിഭ തെളിയിച്ച റാംസി, ആഴ്‌സണലിലെത്തിയതോടെയാണ് ലോകോത്തര താരമായി ഉയർന്നത്. കരിയറിന്റെ തുടക്കത്തിൽ തന്നെ ഏറ്റുവാങ്ങേണ്ടി വന്ന ഗുരുതരമായ കാലിലെ പരിക്കിനെ തോൽപ്പിച്ച് കൂടുതൽ കരുത്തോടെ അദ്ദേഹം തിരിച്ചുവന്നു. ഗണ്ണേഴ്‌സിനായി പത്ത് വർഷത്തിലേറെ നീണ്ട കരിയറിൽ രണ്ട് എഫ്.എ കപ്പ് ഫൈനലുകളിൽ നിർണ്ണായക ഗോളുകൾ നേടി ക്ലബ്ബിന്റെ പ്രതാപം വീണ്ടെടുക്കുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു.
ലണ്ടൻ വിട്ടശേഷം ഇറ്റാലിയൻ ഭീമന്മാരായ യുവന്റസിനൊപ്പം ചേർന്ന റാംസി അവിടെ സീരി എ കിരീടവും സ്വന്തമാക്കി. തുടർന്ന് റേഞ്ചേഴ്‌സ്, നീസ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്കായും അദ്ദേഹം ബൂട്ട് കെട്ടി. വെയിൽസ് ദേശീയ ടീമിനായി ഗാരെത് ബെയ്‌ലിനൊപ്പം ചേർന്ന് അദ്ദേഹം നടത്തിയ മുന്നേറ്റങ്ങൾ ചരിത്രമാണ്. 2016-ലെ യൂറോ കപ്പിൽ വെയിൽസിനെ സെമി ഫൈനലിലെത്തിക്കുന്നതിൽ റാംസിയുടെ പങ്ക് നിസ്തുലമായിരുന്നു.
മെക്സിക്കൻ ക്ലബ്ബായ പുമസ് യുഎൻഎഎമ്മിലായിരുന്നു റാംസി അവസാനമായി കളിച്ചത്. എന്നാൽ മെക്സിക്കോയിലെ താമസത്തിനിടെ കുടുംബത്തിന്റെ വളർത്തുനായയെ കാണാതായത് താരത്തെ മാനസികമായി ഏറെ തളർത്തിയിരുന്നു. ഈ വ്യക്തിപരമായ ആഘാതത്തെത്തുടർന്ന് അദ്ദേഹം മെക്സിക്കോയിലെ കരാർ അവസാനിപ്പിച്ച് ബ്രിട്ടനിലേക്ക് മടങ്ങുകയായിരുന്നു.
Also Read: മിസ്റ്ററി ബൗളറുടെ വീഴ്ച! വരുൺ ചക്രവർത്തിക്ക് എന്ത് സംഭവിച്ചു?
“വിരമിക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ല” എന്ന് റാംസി തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു. കരിയറിലുടനീളം പിന്തുണച്ച കുടുംബത്തിനും സഹതാരങ്ങൾക്കും ആരാധകർക്കും അദ്ദേഹം നന്ദി അറിയിച്ചു. ഫുട്‌ബോൾ മൈതാനത്തോട് വിടപറഞ്ഞെങ്കിലും തന്റെ കായിക മികവ് പുതിയ മേഖലകളിൽ പരീക്ഷിക്കാനാണ് റാംസിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ലണ്ടൻ മാരത്തണിൽ താരം പങ്കെടുക്കും. നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായ റാംസി, ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾക്ക് ഓർത്തു വെക്കാൻ ഒട്ടനവധി നിമിഷങ്ങൾ സമ്മാനിച്ചാണ് കളം വിടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

