
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി പൊലീസ് വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. ഭാൻഗറിൽനിന്നും അയൽ പ്രദേശങ്ങളായ മിനാഖാൻ, സന്ദേശ്ഖലി എന്നിവിടങ്ങളിൽ നിന്നും എത്തിയ ഐഎസ്‌എഫ് പ്രവർത്തകർ ബസന്തി ഹൈവേയിലെ ഭോജർഹട്ടിന് സമീപം ഒത്തുകൂടിയിരുന്നു.
ഇവിടെ വെച്ചാണ് പ്രവർത്തകരെ പൊലീസ് തടഞ്ഞത്. ബിജെപി വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണെന്നും ഇന്ത്യൻ സെക്കുലർ ഫ്രണ്ട് ആരോപിച്ചു.
അതേസമയം, വഖഫ് വിഷയത്തില്‍ രാജ്യവ്യാപക പ്രതിഷേധം ആളിക്കത്തുമ്പോഴും, വിദ്വേഷ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വഖഫ് സ്വത്തുക്കളില്‍ പ്രയോജനം ലഭിച്ചത് ഭൂമാഫിയയ്ക്കാണെന്നും ഭൂമി കൊളളയാണ് നടന്നിരുന്നതെന്നും മോദി ആരോപിച്ചു. ആദിവാസി ഭൂമികള്‍ ഉള്‍പ്പെടെ വഖഫ് ബോര്‍ഡ് തട്ടിയെടുത്തുവെന്ന ഗുരുതര ആരോപണവും മോദി ഉയര്‍ത്തി. ഹരിയാനയിലെ ഹിസാറില്‍ ഡോ. അംബേദ്കര്‍ ജയന്തി ആഘോഷത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗം.
ബംഗാളിലെ മൂര്‍ഷിദാബാദിലടക്കം വഖഫ് നിയമഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ആളിക്കത്തുമ്പോഴാണ് മോദിയുടെ വിദ്വേഷ പ്രസംഗം. രാജ്യത്തെ സ്വത്തുക്കള്‍ മുഴുവന്‍ മുസ്ലീങ്ങള്‍ സ്വന്തമാക്കുകയാണെന്ന് മോദി മുമ്പും വിദ്വേഷം പരത്തിയിട്ടുണ്ട്. പിന്നാലെയാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here



