വഖഫ് അസാധുവാക്കൽ ബില്ലിന് അവതരണാനുമതി നൽകരുത്: സിപിഐ(എം) എംപിമാർ രാജ്യസഭയിൽ നോട്ടീസ് നൽകി

ബിജെപി എംപി ഹർണാഥ് സിംഗ് യാദവ് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കുന്ന വഖഫ് നിയമം അസാധുവാക്കൽ സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് സിപിഐഎം എംപിമാർ നോട്ടീസ് നൽകി. സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം, ഉപനേതാവ് ബികാഷ് രഞ്ജൻ ഭട്ടാചാര്യ, വിപ്പ് ഡോ. വി. ശിവദാസൻ, ഡോ. ജോൺ ബ്രിട്ടാസ്, എ. എ. റഹീം എന്നിവരാണ് ചട്ടം 67 പ്രകാരം ഈ സ്വകാര്യ ബില്ല് അവതരിപ്പിക്കാൻ അനുവദിക്കരുത് എന്ന് രാജ്യ സഭയിൽ ആവശ്യപ്പെട്ടത്. വഖഫ് നിയമം പിൻവലിക്കാനുള്ള ബില്ല് ഇതിനു മുൻപും മൂന്നു തവണ അവതരണത്തിന് ലിസ്റ്റ് ചെയ്തെങ്കിലും സിപിഐഎം നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ശക്തമായ പ്രതിഷേധം ഉയർത്തിയതിനാൽ അവതരിപ്പിക്കാൻ സാധിച്ചിരുന്നില്ല.

ALSO READ: കേന്ദ്ര സർവകലാശാല ലൈംഗികാതിക്രമം: അധ്യാപകനെതിരെ കേസ്

1995ലെ വഖഫ് നിയമം പിൻവലിക്കാനുള്ള നിയമ നിർമാണമാണ് ‘ദി വഖഫ് റിപീൽ ബിൽ, 2022’. മുസ്ലിം മതവിഭാഗത്തിനെതിരെ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളുടെ ഭാഗമാണ് ഈ ബില്ലും. ഇത്തരമൊരു നിയമനിർമാണം ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെ കൊണ്ടുവരുന്ന സ്വകാര്യ ബിൽ അംഗീകരിക്കാനാവില്ല.

ALSO READ: നാല് കേന്ദ്രമന്ത്രിമാർക്ക് വിവിധ വകുപ്പുകളുടെ അധിക ചുമതല നൽകി

രാജ്യത്തെ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ഒരു സുപ്രധാന നിയമമാണ് വഖഫ് നിയമം. കേന്ദ്ര വഖഫ് കൗൺസിലും സംസ്ഥാന വഖഫ് ബോർഡുകളും പ്രവർത്തിച്ചുവരുന്നതും ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. വഖഫ് ട്രിബ്യൂണലിന്റെ അധികാരപരിധി, മുതവല്ലിമാരുടെ ചുമതലകൾ, വഖഫ് ഭരണസംവിധാനങ്ങളുടെ ധനസഹായം, സർവേകൾ നടത്തൽ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധികാരം, രേഖകളുടെ പരിപാലനം തുടങ്ങിയവയെ സംബന്ധിച്ച സുപ്രധാന വ്യവസ്ഥകളും നിയമത്തിന്റെ ഭാഗമാണ് . മറ്റ് ബദലുകളൊന്നും നിർദ്ദേശിക്കാതെ അത്തരമൊരു നിയമം പിൻവലിക്കാൻ ആവശ്യപ്പെടുന്ന ബില്ലിനെ സദുദ്ദേശപരമായി കാണാൻ സാധിക്കില്ല. ചില നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായും രാജ്യത്തെ സാമുദായിക സൗഹാർദം തകർക്കാനും ലക്ഷ്യമിട്ടുള്ള നടപടിയായി മാത്രമേ ഈ ബില്ലിനെ കണക്കാക്കാൻ കഴിയൂ. മാത്രമല്ല, മാതൃനിയമത്തിലെ പല വ്യവസ്ഥകളും ബില്ലിൽ തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ വഖഫ് നിയമം അസാധുവാക്കാനുള്ള സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകരുത് എന്ന് സിപിഐ(എം) എംപിമാർ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News