
കൊല്ലപ്പെട്ട ഹേമചന്ദ്രൻ ജ്യോതിഷ്, നൗഷാദ് എന്നിവരുടെ കൂടെയാണ് വയനാട്ടിലേക്ക് പോയതെന്ന് സ്ഥിരീകരിച്ച് പൊലീസ്. നൗഷാദ് ഹേമചന്ദ്രനെ ട്രാപ്പ് ചെയ്താണ് വയനാടിലേക്ക് കൊണ്ടു പോയതെന്നും നൗഷാദിന് ഒരുപാട് പണം ഹേമചന്ദ്രൻ നൽകാനുണ്ടായിരുന്നെന്നും ഡിസിപി അരുൺ കെ പവിത്രൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഹേമചന്ദ്രൻ വലിയ സാമ്പത്തിക ഇടപാട് നടത്തിയിരുന്നെന്നും മുമ്പും ഇദ്ദേഹം നാട്ടിൽ നിന്ന് വിട്ട് നിന്നിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
കണ്ണൂർ സ്വദേശിനിയുടെ ഫോൺകോളിലൂടെയാണ് ഹേമചന്ദ്രനെ വീട്ടിൽ നിന്ന് ഇറക്കിയത്. വയനാട് വച്ചാണ് കൊലപാതകം നടന്നത്. ഹേമചന്ദ്രൻ മൈസൂർ, ഗുഡൽപ്പെട്ട് എന്നിവടങ്ങളിൽ പോയെന്ന് പ്രതികൾ സിഡിആറിലൂടെ വരുത്തി തീർത്തു. മൈസൂരിൽ പോവുകയാണ് എന്ന ഹേമചന്ദ്രന്‍റെ വ്യാജ ശബ്ദത്തിൽ പ്രതികൾ മകളെ വിളിച്ചു പറഞ്ഞിരുന്നു. ഇതിൽ മകൾക്ക് സംശയം തോന്നിയിരുന്നു. ഹേമചന്ദ്രന്‍റെ ഫോണിൽ മകൾക്ക് വന്ന കോൾ അച്ഛന്‍റേതല്ല എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ALSO READ; കൊല്ലം ട്രാൻസിറ്റ് ഹോമിൽ നിന്ന് മതിൽ ചാടി രക്ഷപ്പെട്ട റക്ഷ്യക്കാരനെ കൊട്ടിയം പൊലീസ് പിടികൂടി
തുടക്കത്തിൽ പ്രതികൾ നല്ല രീതിയിൽ സംശയം തോന്നാത്ത വിധമാണ് പൊലീസിനോട് പെരുമാറിയത്. 400 വ്യക്തികളുടെ സിഡിആർ പരിശോധിക്കുകയും വളരെ ശാസ്ത്രീയമായി അന്വേഷിക്കുകയും ചെയ്തു. വയനാട്, തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷിച്ചു. നിലവിൽ ശാരീരിക പ്രത്യേകതകൾ പ്രകാരം ഹേമചന്ദ്രന്‍റെ മൃതദേഹം തന്നെയാണ് കിട്ടിയിരിക്കുന്നതെന്നും, ഉറപ്പാക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും ഡിസിപി അറിയിച്ചു. നിലവിൽ, പ്രതിയായ നൗഷാദ് സൗദിയിലാണ്. നാട്ടിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും നൗഷാദിനായി ലുക്ക് ഓട്ട് നോട്ടീസ് ഇറക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here