
വയനാട് ടൗൺഷിപ്പിൽ പട്ടയം ലഭിച്ച 178 കുടുംബങ്ങൾക്കായി നിർമ്മിച്ച വീടുകളുടെ താമസയോഗ്യത ഉറപ്പാക്കുന്നതിനായുള്ള വിദഗ്ധ പരിശോധന ആരംഭിച്ചു. സർക്കാർ ഏജൻസിയായ കിഫ്കോണിന്റെയും, നിർമ്മാണ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും (ULCCS) സംയുക്ത വിദഗ്ധ സംഘമാണ് തിങ്കളാഴ്ച പരിശോധനകൾക്ക് തുടക്കം കുറിച്ചത്.
നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിൽ ആകെ മൂന്ന് പരിശോധനകളാണ് വീടുകളിൽ നടത്തുന്നത്. ഇതിൽ കരാറുകാരായ യു.എൽ.സി.സി.എസ്. ആദ്യ പരിശോധന പൂർത്തിയാക്കിയിരുന്നു. നിലവിൽ കിഫ്കോണും യു.എൽ.സി.സി.എസ്. എൻജിനീയർമാരും ചേർന്ന് നടത്തുന്ന രണ്ടാം ഘട്ട പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിൽ വിജയിക്കുന്ന വീടുകളിൽ വരും ദിവസങ്ങളിൽ ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തി മൂന്നാം ഘട്ട പരിശോധന നടത്തും.
ഗുണനിലവാരം ഉറപ്പാക്കുന്നതിനായി വീടിന്റെ ടെറസിനു മുകളിൽ 24 മണിക്കൂറിലധികം വെള്ളം കെട്ടിനിർത്തി നടത്തിയ ‘പോണ്ടിങ് ടെസ്റ്റിൽ’ ചില വീടുകളിൽ നേരിയ തോതിൽ വെള്ളം കിനിഞ്ഞിറങ്ങിയതായി കണ്ടെത്തിയിരുന്നു. എന്നാൽ സീലിങ്ങിലെ നനവ് പ്രതിരോധിക്കാനുള്ള അപ്പോക്സി ട്രീറ്റ്മെന്റും സ്വിമ്മിങ് പൂൾ വാട്ടർപ്രൂഫിങ്ങും പൂർത്തിയാക്കാനുള്ള വീടുകളിലാണ് ഇത് സംഭവിച്ചതെന്നും, ഇത്തരം സൂക്ഷ്മ ന്യൂനതകൾ പോലും ശാസ്ത്രീയമായി പരിഹരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഈ നടപടിക്രമങ്ങളെ തെറ്റായ രീതിയിൽ ചിത്രീകരിച്ച് ചില മാധ്യമങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താമസം ആരംഭിച്ചാലും വീടുകൾക്ക് അഞ്ചു വർഷത്തെ വാറണ്ടി നൽകുന്നുണ്ട്. കൂടാതെ ജനലുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് 20 വർഷം വരെ വാറണ്ടിയുണ്ട്. മെയ് മാസത്തിന് മുൻപായി 178 വീടുകളുടെയും പരിശോധന പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് താമസത്തിനായി സജ്ജമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

