
ഗോത്രബന്ധു അധ്യാപകർ വയനാട് കളക്ടറേറ്റിനു മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പിരിച്ചുവിട്ട അധ്യാപകരെ പുതിയ ലിസ്റ്റില്‍ പരിഗണിക്കാമെന്ന സര്‍ക്കാര്‍ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. ഒമ്പത് വർഷം ജോലി ചെയ്ത എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്സ് ഹാജരാക്കിയാൽ അധ്യാപകരെ നിയമിക്കുമെന്നാണ് തീരുമാനം. ഗോത്ര വിഭാഗത്തിൽ ടിടിസി, ബിഎഡ് കഴിഞ്ഞവരില്ലെങ്കിൽ മാത്രം പ്ലസ് ടു പരിഗണനയുടെ അടിസ്ഥാനത്തിൽ നിയമനം നടത്തും. 45 വയസ് കഴിഞ്ഞവർക്ക് പ്രത്യേക പരിഗണന നൽകും. സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് നടപ്പിലാക്കും. 8 ദിവസമായി നടന്നുവന്ന നിരാഹാര സമരമാണ് അവസാനിപ്പിച്ചത്.
കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും ഗർഭിണികളും അടക്കമുള്ള ആദിവാസി അധ്യാപികമാരാണ് വയനാട് കലക്‌ടറേറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചത്. ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗോത്രബന്ധു മെന്റർ അധ്യാപകർ സമരം നടത്തിയത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ഇഷ്ടമുള്ളവരെ നിയമിക്കാനാണ് 326 ഗോത്ര അധ്യാപകരെ പിരിച്ചുവിട്ടത്.
ഇവരെല്ലാം ടിടിസി, ബിഎഡ് യോഗ്യതയുള്ളവരാണ്. ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റം ഉറപ്പാക്കുകയും ജോലിനൽകി ഗോത്രകുടുംബങ്ങളെ സാമ്പത്തികമായി ഉയർത്തുകയും ചെയ്‌ത പദ്ധതിയായിരുന്നു ഇതിലൂടെ യുഡിഎഫ് അട്ടിമറിച്ചത്. മെന്റർ അധ്യാപരാകാനുള്ള യോഗ്യത പ്ലസ്‌ടുവാക്കി ചുരുക്കി നിലവിലുള്ളവരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തുന്നതിനെതിരെയായിരുന്നു അധ്യാപകരുടെ പ്രതിഷേധം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

