‘മതസാഹോദര്യത്തിന്റെയും മാനവികതയുടെയും സന്ദേശങ്ങൾ ഉയർത്താൻ നമുക്ക് കഴിയണം’: മുഖ്യമന്ത്രി

pinarayi vijayan

ജീവിതം തന്നെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമാക്കി മാറ്റിയ തിരുമേനിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം സമ്മാനിക്കാൻ ക്ഷണിക്കപ്പെട്ടത് അഭിമാനം പകരുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരസ്‌കാരം ലഭിക്കുന്നത് സിപിഐ എം ജനറൽ സെക്രട്ടറിയും പ്രിയ സഖാവുമായ എം എ ബേബിക്ക് ആണെന്നുള്ളത് ഈ നിമിഷത്തെ കൂടുതൽ സന്തോഷമുള്ളതാക്കുന്നുവെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു. ക്രിസോസ്റ്റം തിരുമേനിയുടെ പേരിലുള്ള പുരസ്‌കാരം അതേറ്റവും അർഹിക്കുന്ന കൈകളിലേക്കാണ് എത്തുന്നത് എന്നുള്ളത് ചടങ്ങിന്റെ ഔചിത്യഭംഗി വർദ്ധിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വേദനിക്കുന്നവന്റെ കണ്ണീരൊപ്പാനും ഭാരം താങ്ങുന്നവന് ആശ്വാസം പകരാനും മനുഷ്യന്റെ യാതനകൾക്ക് പരിഹാരം കാണാനും ജീവിതം ഉഴിഞ്ഞുവച്ചു വ്യക്തിത്വമാണ് ക്രിസോസ്റ്റം തിരുമേനിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ചരിത്രം മനുഷ്യരെക്കുറിച്ചുള്ള സ്മരണകൾ അടയാളപ്പെടുത്തുന്നത് അവരുടെ പ്രവൃത്തികളിലൂടെയാണ്. ആ സ്മരണകളിലാണ് പിന്നീടുള്ള കാലം നമ്മൾ അവരെ കണ്ടെത്തുന്നത്. അങ്ങനെ നോക്കുമ്പോൾ, തന്റെ ജീവിതം തന്നെ ഏറ്റവും മനോഹരമായ സ്മാരകമാക്കി മാറ്റിയ വ്യക്തിയാണ് ക്രിസ്റ്റോസം തിരുമേനി.

സുവിശേഷ പ്രഭാഷണങ്ങളിലൂടെയല്ല, തന്റെ പ്രവൃത്തികളിലൂടെയാണ് അദ്ദേഹം മാനവികതയെ അന്വർത്ഥമാക്കിയത്. ജോലാർപേട്ടിലെ ചുമട്ടുതൊഴിലാളികൾക്കും അങ്കോലയിലെ മുക്കുവർക്കും അദ്ദേഹം വിരുന്നൂട്ടിയ അനാഥർക്കും ക്രിസോസ്റ്റം തിരുമേനി ഒരു വൈദികൻ മാത്രമായിരുന്നില്ല. ജീവിതയാതനകളിൽ അവർക്കൊപ്പം നിന്ന അവരിൽ ഒരാൾ കൂടിയായിരുന്നു. മനുഷ്യത്വത്തിന്റെ അർത്ഥമെന്തെന്ന് അവരെ ബോധ്യപ്പെടുത്തിയ സ്‌നേഹദൂതനായിരുന്നു.

ആത്മീയത അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയുടെ പ്രാർത്ഥനയിൽ ഒതുങ്ങുന്ന ആശയമായിരുന്നില്ല. മറിച്ച്, അതു പ്രവൃത്തിയിലൂടെ മറ്റുള്ളവരിലേക്ക് പകരേണ്ട മാനവികതയായിരുന്നു. ‘മനുഷ്യസ്വഭാവത്തിന് വികലതകൾ സംഭവിക്കുന്ന ഏതു സാഹചര്യത്തിലും ഇടപെടണമെന്ന ആവശ്യബോധമാണ് എനിക്ക് വിമോചന ദൈവശാസ്ത്രം’ – എന്ന തിരുമേനിയുടെ വാക്കുകൾ അടിവരയിടുന്നത് മനുഷ്യരാശിയുടെ ആകെ നന്മയ്ക്കായി മതങ്ങളും ആത്മീയതയും നിലകൊള്ളേണ്ടതിന്റെ ആവശ്യകതയാണ്.

മതങ്ങളെ മനുഷ്യരെ വിഭജിക്കുന്ന അസഹിഷ്ണുതയുടെ ആയുധങ്ങളാക്കി വർഗീയശക്തികൾ മാറ്റുന്ന ഇക്കാലത്ത്, മതങ്ങളുടെ യഥാർത്ഥ അർത്ഥം നീതിയും നന്മയും സഹാനുഭൂതിയുമാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ ക്രിസോസ്റ്റം തിരുമേനി അശ്രാന്തം പരിശ്രമിച്ചു. മറ്റു മതങ്ങളുമായി സഹവർത്തിത്വവും സൗഹൃദവും പുലർത്തിയ അദ്ദേഹം അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി യത്‌നിച്ചു.

രണ്ടു ദിവസം മുൻപ് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ ഈ രാജ്യം നിൽക്കുമ്പോൾ തിരുമേനിയുടെ ജീവിതം നമുക്കു മുന്നിൽ പ്രതിരോധത്തിന്റെ മാർഗമാണ് കാട്ടിത്തരുന്നത്. ഭീകരാക്രമണത്തിന്റെ മറവിൽ വർഗീയ വിഷം വമിക്കുന്ന പ്രചരണങ്ങൾ കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തിൽ മതസാഹോദര്യത്തിന്റെയും മാനവികതയുടെയും സന്ദേശങ്ങൾ ഉയർത്താൻ നമുക്ക് കഴിയണം. വർഗീതയുടെ വെറുപ്പ് പടർത്തുന്ന ഇരുട്ടിനെ വകഞ്ഞു മാറ്റി മാനവികതയുടെ വെളിച്ചം വിതറാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണകൾ അതിനുള്ള പ്രചോദനമായി മാറണം.

ക്രിസോസ്റ്റം തിരുമേനി ജീവിതത്തിലുടനീളം മുറുകെപ്പിടിച്ച മാനവികതയുടെ സന്ദേശം തന്നെയാണ് സഖാവ് എം എ ബേബിയും അദ്ദേഹം നയിക്കുന്ന സി പി ഐ എമ്മും ഉയർത്തിപ്പിടിക്കുന്നത്. അടിയന്തരാവസ്ഥയുടെ തീച്ചൂളയിൽ വാർത്തെടുക്കപ്പെട്ട വിദ്യാർത്ഥി നേതാവിൽ നിന്നും രാജ്യമുറ്റുനോക്കുന്ന രാഷ്ട്രീയ നേതാവായി വളർന്ന സഖാവ് ബേബിയുടെ ജീവിതം ഇന്ത്യയിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ്. വിവിധ മേഖലകളിലായി പാർട്ടിക്കും നാടിനുമായി അദ്ദേഹം നൽകിയ സംഭാവനകൾ നിരവധിയാണ്.

എസ് എഫ് ഐയുടെ ആദ്യരൂപമായ കെ എസ് എഫിലൂടെയാണ് സഖാവിന്റെ തുടക്കം. ആ പ്രസ്ഥാനത്തെ പിന്നീട് എസ് എഫ് ഐ ആയി പരിവർത്തിപ്പിച്ചു ദേശീയ സംഘടനയാക്കി വളർത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ക്യാമ്പസുകളിൽ വലതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെയും പുറത്തു പോലീസിന്റെയും നിരന്തരമായ ആക്രമണങ്ങൾ കാരണം നിരന്തരം അടിച്ചമർത്തപ്പെട്ടിരുന്ന എസ് എഫ് ഐയെ ശക്തമായ വിദ്യാർത്ഥി പ്രസ്ഥാനമാക്കി മാറ്റുക എന്ന ഉത്തരവാദിത്തം നിർവ്വഹിക്കാൻ അദ്ദേഹം മുന്നിലുണ്ടായിരുന്നു. അസാമാന്യമായ നേതൃശേഷിയും സംഘാടകമികവും പ്രകടിപ്പിച്ച സഖാവ് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ജനശ്രദ്ധ നേടി.

അടിയന്തരാവസ്ഥയെ നിർഭയം നേരിട്ട ചരിത്രമാണ് സഖാവ് എം എ ബേബിയുടേത്. ‘അടിയന്തരാവസ്ഥ അറബിക്കടലിൽ’ എന്ന മുദ്രാവാക്യമുയർത്തി, ഒരുപക്ഷേ, ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാന തലസ്ഥാനത്ത് വിദ്യാർത്ഥികളുടെ പ്രകടനം നടക്കുന്നതു തിരുവനന്തപുരത്താണ്. സഖാക്കളായ ജി സുധാകരനും എം വിജയകുമാറും എം എ ബേബിയുമാണ് ആ പ്രകടനം നയിച്ചത്. നിർദ്ദയമായാണ് പോലീസ് ആ സമരത്തെ നേരിട്ടത്. ബേബിയുൾപ്പെടെയുള്ള വിദ്യാർത്ഥി നേതാക്കൾ കൊടിയ ലോക്കപ്പ് മർദ്ദനത്തിനും അന്ന് ഇരകളായി.

സമരങ്ങൾക്ക് മുന്നിൽ അക്ഷോഭ്യമായ നേതൃമുഖമാണ് സഖാവ് എം എ ബേബി. അടിച്ചമർത്താൻ ശ്രമിക്കുംതോറും വീര്യം കൂടുന്ന നിർഭയത്വം അദ്ദേഹം എന്നും പ്രദർശിപ്പിച്ചിട്ടുണ്ട്. തന്റെ സഖാക്കളെ രക്ഷപ്പെടുത്താൻ എത്തിയ സഖാവ് കുപ്രസിദ്ധമായ തീഹാർ ജയിലിനു മുന്നിൽ ആക്രമിക്കപ്പെട്ടതും എ കെ ജി സെന്റർ ആക്രമിക്കപ്പെട്ടപ്പോൾ അതിനെ പ്രതിരോധിക്കാൻ ആക്രമികളുടെ നടുവിലേക്കിറങ്ങിച്ചെന്നതുമെല്ലാം കമ്മ്യൂണിസ്റ്റുകാരിൽ എന്നും ആവേശം വിതറുന്ന സംഭവങ്ങളാണ്.

സംഘാടക മികവിനൊപ്പം തന്നെ ആഴത്തിലുള്ള പ്രത്യയശാസ്ത്ര ദാർഢ്യവും സഖാവ് എം എ ബേബിയുടെ സവിശേഷതയാണ്. മാർക്‌സിസത്തിന്റെ ബൗദ്ധിക മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ പാർടിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ കൃത്യമായ നിലപാടെടുക്കുന്നതിനു സഹായകമായിട്ടുണ്ട്. പ്രാസംഗികൻ, വാഗ്മി, സാംസ്‌കാരിക നായകൻ എന്നീ നിലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.

ദേശീയ അന്തർദ്ദേശീയ വിഷയങ്ങളിലെല്ലാം സഖാവിനുള്ള പരിജ്ഞാനം പാർടിയുടെ നിലപാടുകൾക്ക് വ്യക്തതയും മൂർച്ചയും നൽകുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. സമകാലീന ഇന്ത്യൻ സാഹചര്യത്തിൽ പാർടിയെ നയിക്കുക, രാജ്യത്തിലെ ജനാധിപത്യ മതേതര മുന്നേറ്റത്തെ ശാക്തീകരിക്കുക എന്നീ ഉത്തരവാദിത്തം ഏറ്റവും ഉചിതമായ കരങ്ങളിലാണ് വന്നു ചേർന്നിരിക്കുന്നത്.

ബഹുമുഖമായ പ്രവർത്തന മേഖലകളാണ് എം എ ബേബിയുടെ പ്രത്യേകത. സഹൃദയത്വത്തോടെ ഏവരുമായി സംവദിക്കാനും പൊതുലക്ഷ്യങ്ങൾ മുൻനിർത്തി അവരെ സഹകരിപ്പിക്കാനും സദാ സന്നദ്ധമായ ഒരു മനസ്സ് എം എ ബേബിക്കുണ്ട്. ക്രിസോസ്റ്റം തിരുമേനിയുമായി ഗാഢബന്ധം സ്ഥാപിക്കാൻ സഖാവിനു കഴിഞ്ഞത് അദ്ദേഹത്തിന്റെ ഈ സവിശേഷത കൊണ്ടുകൂടിയാണ്. മതങ്ങളുടെ വേലിക്കെട്ടുകൾ ഉല്ലംഘിക്കുന്ന മാനവികതയാണ് തിരുമേനിയുടെ ആത്മീയത. അതുകൊണ്ടുതന്നെ ബേബിയെന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ ഉൾക്കൊള്ളാനും സ്വീകരിക്കാനും സ്‌നേഹിക്കാനും അദ്ദേഹത്തിനും നിമിഷങ്ങൾ മാത്രമേ വേണ്ടി വന്നു കാണൂ.

ഇന്ന് തിരുമേനിയുടെ പേരിലുള്ള അവാർഡ് ഏറ്റുവാങ്ങുമ്പോൾ സഖാവിന്റെ മനസ്സിൽ ഒരുപാട് നല്ല ഓർമ്മകൾ അലയടിക്കുന്നുണ്ടാകാം. ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങൾ, പങ്കുവച്ച നർമ്മഭാഷണങ്ങൾ, ഗൗരവപൂർവ്വമായ ചർച്ചകൾ, കുശലാന്വേഷണങ്ങൾ മുതൽ ഒരുപാട് സ്മരണകൾ അദ്ദേഹത്തെ വികാരാധീനൻ ആക്കുന്നുണ്ടാകാം. എന്നാൽ, അതിലെല്ലാം ഉപരിയായി അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടാവുക ഈ നാടിന്റെ നന്മയ്ക്കായി തിരുമേനി നടത്തിയ പ്രവർത്തനങ്ങൾ ആയിരിക്കും. തിരുമേനി ആഗ്രഹിച്ചതുപോലെയുള്ള സമാധാനവും സമത്വവും പുലരുന്ന നാടിനായുള്ള പോരാട്ടങ്ങൾ മുന്നോട്ടു കൊണ്ടുപോവുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് സഖാവ് എം എ ബേബിയിൽ ഈ നാട് ഇന്ന് അർപ്പിച്ചിരിക്കുന്നത്.

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News