
പാണ്ടുവ, പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം, ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള മണ്ണ്. ഇവിടെ ഇത്തവണ ഉരുളക്കിഴങ്ങ് വിളവെടുപ്പ് മികച്ചതായിരുന്നു, എന്നാൽ കർഷകർ സന്തോഷത്തിലായിരുന്നില്ല. വിളവെടുത്ത ഉരുളക്കിഴങ്ങെല്ലാം കെട്ടിക്കിടന്ന് നശിച്ചു. ഇടുത്തീയായി വിപണിയിൽ വിലയും ഇടിഞ്ഞു. വിത്തിനും വളത്തിനുമായി എടുത്ത കടം തിരിച്ചടയ്ക്കാൻ കഴിയാതെ പല കുടുംബങ്ങളും കടുത്ത കടക്കെണിയിലായി. ശീതീകരണ സംഭരണികളുടെ, അതായത് കോൾഡ് സ്റ്റോറേജിന്റെ അഭാവമാണ് വിളവെടുത്ത ഉരുളക്കിഴങ്ങ് നശിക്കാൻ പ്രധാന കാരണമായത്.
ഇന്ന് പാണ്ടുവയിലെ മനുഷ്യർക്ക് അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ് കടവും ബാധ്യതകളും. അക്രമരാഷ്ട്രീയത്തിനും മമതയുടെ ഏകാധിപത്യത്തിനും അപ്പുറത്തേക്ക് ബംഗാളിൽ ജനങ്ങളെ ചേർത്തുപിടിക്കുന്ന വികസനമാതൃകകളോ ജനക്ഷേമ പദ്ധതികളോ ഒന്നും ആവിഷ്കരിക്കാത്ത തൃണമൂൽ കിരാതഭരണം അവർക്ക് സമ്മാനിച്ചതാണ് അത്. വർഗീയരാഷ്ട്രീയമല്ലാതെ ബിജെപിയും ബംഗാളിലെ ജനതയ്ക്കായി മറ്റൊന്നും ചെയ്തിട്ടില്ല.
മാറാൻ, ചുവക്കാൻ ബംഗാള്‍
ഇതാ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഇങ്ങെത്തിയിരിക്കുന്നു. ബംഗാളിലെ മുഷ്യരുടെ ജീവിതം തന്നെയാണ് ഇടതുമുന്നണിയുടെ പ്രചാരണ ആയുധം. അവരുടെ ദുരിതത്തിന്റെ അറുതിയാണ് ഇടതുപക്ഷത്തിന്റെ വാഗ്ദാനം. പാണ്ടുവയിലെ പ്രശ്നങ്ങൾ കേവലം പ്രാദേശിക പരാതികളല്ല, മറിച്ച് ആഴത്തിലുള്ള വ്യവസ്ഥാപിത അനീതിയാണ്. ഭൂമിയുടെ നിയമപരമായ ഉടമസ്ഥാവകാശമുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നു, എന്നാൽ ഭൂമിയിൽ കൃഷി ചെയ്യുന്ന പാട്ടക്കർഷകർ എല്ലാവിധ സാമ്പത്തിക സഹായങ്ങളിൽ നിന്നും പുറത്താണ്. ഇടതുപക്ഷം പണ്ട് നടപ്പിലാക്കിയ ‘ഓപ്പറേഷൻ ബർഗ’യുടെ അന്തഃസത്ത ഇന്ന് നഷ്ടപ്പെട്ടു.
പാണ്ടുവയിലെ ദുരിതം കൃഷിയിൽ മാത്രം ഒതുങ്ങുന്നതല്ല. മോശം റോഡുകൾ, അപര്യാപ്തമായ റെയിൽവേ സൗകര്യങ്ങൾ, പൈപ്പ് ലൈനുകളുണ്ട്, പക്ഷേ വെള്ളമില്ല. സർക്കാർ സ്കൂളുകളുടെ എണ്ണം മാത്രമല്ല, നിലവാരവും കുറഞ്ഞു. കടം വാങ്ങി കുട്ടികളെ സ്വകാര്യ സ്കൂളുകളിൽ അയക്കാൻ സാധാരണക്കാർ നിർബന്ധിതരാകുന്നു. പലരും പഠനം ഉപേക്ഷിക്കുന്നു.
ആരോഗ്യ മേഖലയും അതീവ ഗുരുതരാവസ്ഥയിലാണ്. അത്യാവശ്യത്തിനുപോലും ഡോക്ടർമാരില്ല. തൊഴിലവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഒരു തലമുറ മുഴുവൻ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്നു. ഇപ്പറഞ്ഞത് ബംഗാളിലെ പാണ്ടുവയെന്ന ഒരുനാടിന്റെ മാത്രം കാര്യമാണ്. ഇനിയുമെത്രയോ ദുരിതത്തിന്റെ കയ്പ്പ് പങ്കുവെക്കാനുണ്ട് മറ്റ് പല പ്രദേശങ്ങൾക്കും.

പാണ്ഡുവയിലെ വോട്ടർമാരിൽ നാലിലൊന്നും പട്ടികജാതി, പട്ടികവർഗ്ഗ, ആദിവാസി വിഭാഗങ്ങളാണ്. ഇവരുടെ വോട്ടുകൾ ഏപ്രിൽ 29-ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ നിർണായകമാണ്. അംജദ് ഹൊസൈൻ ആണ് ഇവിടുത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി. തൃണമൂൽ കോൺഗ്രസിനും ബി.ജെ.പി.ക്കും എതിരെ ഉറച്ചശബ്ദമായി മാറുകയാണ് അംജദ് ഹൊസൈൻ.
പാണ്ടുവ മാറും, ബംഗാളും. പാണ്ടുവയിലെ നശിച്ചുകൊണ്ടിരിക്കുന്ന ഉരുളക്കിഴങ്ങുകളും കർഷകരുടെ കണ്ണീർ വീണ കൃഷിഭൂമികളും വിജനമായ ക്ലാസ് മുറികളും ഇവിടുത്തെ നിലവിലെ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചകളാണ്. അതിനൊരു അന്ത്യം ജനങ്ങൾ കുറിക്കുക തന്നെ ചെയ്യും. ബംഗളിൽ ഇടതുപക്ഷം ചരിത്രം സൃഷ്ടിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

