എസ്‌ഐആറില്‍ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് റേഷനില്ല, ക്ഷേമപദ്ധതികൾ ലഭിക്കില്ല; ബിജെപി സർക്കാരിന്റെ തീരുമാനങ്ങൾ ഇങ്ങനെ

SUVENDU ADHIKARI

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് പശ്ചിമ ബംഗാളിൽ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവരിൽ പുതിയ ആശങ്കകൾ സൃഷ്ടിച്ചുകൊണ്ട് ആണ് പുതിയ തീരുമാനം എത്തിയിരിക്കുന്നത്.

ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ആണ് മുഖ്യമന്ത്രി സുവേന്ദു അധികാരി ഇക്കാര്യങ്ങൾ പറഞ്ഞത്. അനധികൃത കുടിയേറ്റക്കാര്‍ക്കും, ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍ക്കും സംസ്ഥാനത്തെ പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കില്ലെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് റേഷന് പുറമെ സാമൂഹിക സുരക്ഷാ പദ്ധതികള്‍, ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ള ‘ലക്ഷ്മി ഭണ്ഡാർ’ പദ്ധതിക്ക് പകരമായി സർക്കാർ കൊണ്ടുവരുന്ന ‘അന്നപൂർണ ഭണ്ഡാർ’ പദ്ധതിയിൽ നിന്നും ഇവരെ നീക്കം ചെയ്യും. വോട്ടർ പട്ടികയിൽ ഇല്ലാത്തവർ ഏതെങ്കിലും സർക്കാർ പദ്ധതികളിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ടോ എന്ന് ജൂൺ ഒന്നിന് മുൻപ് പരിശോധിക്കുമെന്ന് മന്ത്രി അഗ്നിമിത്ര പോള്‍ പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവര്‍ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ടെങ്കില്‍ അത് അനുവദിക്കില്ല. ഈ രാജ്യത്തെ പൗരന്മാരല്ലാത്തവര്‍ ആനുകൂല്യങ്ങള്‍ വാങ്ങാന്‍ അര്‍ഹതയില്ല.

ALSO READ: യുപിയിൽ വരന്റെ വീട്ടുകാർ കൊണ്ടുവന്ന സാരി വധുവിന് ഇഷ്ടമായില്ല; വിവാഹം മുടങ്ങി, പിന്നാലെ കയ്യാങ്കളിയും

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനെതിരെ അപ്പീൽ നൽകി കാത്തിരിക്കുന്നവർക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കില്ല. ഏകദേശം 27.16 ലക്ഷം വോട്ടർമാരുടെ പേരുകളാണ് ‘ലോജിക്കൽ ഡിസ്ക്രിപ്പൻസി’ അല്ലെങ്കിൽ പരിശോധന ഘട്ടത്തിൽ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്.

ഈ നടപടിക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വോട്ടർ ഐഡി കാർഡ് പൗരത്വത്തിന്റെ തെളിവല്ലെന്ന് സുപ്രീം കോടതിയും ഇലക്ഷൻ കമ്മീഷനും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ചൂണ്ടിക്കാട്ടി. വോട്ടർ പട്ടികയിൽ നിന്നുള്ള പുറത്താക്കൽ പൗരത്വം നിഷേധിക്കാനുള്ള നീക്കമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News