
റോൾസ് റോയ്സ് കാറിന് ഇഷ്ട നമ്പർ വാങ്ങാനായി ചെലവിട്ടത് 80 കോടി രൂപ, ദുബായിലെ സ്പോർട്സ് സിറ്റിയിൽ റെസിഡൻഷ്യൽ കോംപ്ലക്‌സായ ഖസർ സബ സ്വന്തമാക്കാനായി ചെലവിട്ടത് 840 കോടി രൂപ. യു.എ.ഇയിലെ ഇന്ത്യൻ വംശജനായ ശതകോടീശരൻ ബൽവീന്ദർ സിങ് സാഹ്നിയുടെ ആഡംബരജീവിതം സംഭവബഹുലമാണ്. ഇപ്പോൾ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ച് വർഷത്തേക്ക് ഇയാളെ ദുബായ് കോടതി ജയിൽ ശിക്ഷ വിധിച്ചിരിക്കുകയാണ്. ജയിൽ ശിക്ഷ മാത്രമല്ല, ബൽവീന്ദറിന്‍റെ 150 ദശലക്ഷം ദിർഹം കണ്ടുകെട്ടാനും 500,000 ദിർഹം (1,15,09,510 കോടി) പിഴ ചുമത്താനും കോടതി ഉത്തരവിട്ടു. കൂടാതെ, ശിക്ഷ പൂർത്തിയാക്കിയ ശേഷം സാഹ്നിയെ നാടുകടത്തുകയും ചെയ്യും.
അബു സബാ എന്നാണ് ബൽവീന്ദർ അറിയപ്പെടുന്നത്. ദുബായിൽ നിയമവിരുദ്ധമായ ഒരു ക്രിമിനിൽ സംഘടന വഴി കള്ളപ്പണം വെളുപ്പിച്ചതിന് അഞ്ച് വർഷത്തെ തടവ് ശിക്ഷയാണ് ഇയാൾക്ക് വിധിച്ചിരിക്കുന്നത്. ആർഎസ്‌ജി ഗ്രൂപ്പിന്റെ സ്ഥാപകൻ എന്ന നിലയിൽ, യുഎഇ, അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഒരു വൻ ബിസിനസ് സാമ്രാജ്യം സാഹ്നിയ്ക്ക് സ്വന്തമായുണ്ട്. എമിറേറ്റ്‌സിലെ ഏറ്റവും വിലപിടിപ്പുള്ള “ഡി5” എന്ന നമ്പർ പ്ലേറ്റ് 80 കോടി രൂപയ്ക്ക് സ്വന്തമാക്കിയതോടെയാണ് ബൽവീന്ദർ സിങ് സാഹ്നിയുടെ ആഡംബരജീവിതം യുഎഇയിൽ ചർച്ചയായത്. തന്‍റെ റോൾസ് റോയ്സ് കാറിനുവേണ്ടിയാണ് ഈ നമ്പർ ഇയാൾ സ്വന്തമാക്കിയത്.
1972 ഏപ്രിൽ 7 ന് കുവൈറ്റ് സിറ്റിയിൽ ജനിച്ച ബൽവിന്ദർ സിങ് സാഹ്നി, മിഡിൽ ഈസ്റ്റ്, അമേരിക്ക, ഇന്ത്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലായി റിയൽ എസ്റ്റേറ്റ്, ഓട്ടോമോട്ടീവ്, വ്യാവസായിക ഉപകരണങ്ങൾ, നിക്ഷേപങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്ന കോടിക്കണക്കിന് ദിർഹം മൂല്യമുള്ള ആർഎസ്‌ജി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും ചെയർമാനുമാണ്.
ദുബായ് സ്‌പോർട്‌സ് സിറ്റിയിലെ 840 കോടി രൂപ വിലമതിക്കുന്ന റെസിഡൻഷ്യൽ കോംപ്ലക്‌സായ ഖസർ സബ, ജുമൈറ വില്ലേജ് സർക്കിളിലെ 50 മില്യൺ ഡോളർ വിലമതിക്കുന്ന 24 നിലകളുള്ള അപ്പാർട്ട്മെന്റ് സമുച്ചയമായ ബുർജ് സബ എന്നിവയും ബൽവിന്ദർ സ്വന്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ഉം സുഖീമിനടുത്തുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലായ സബാ റൊട്ടാനയും ജബൽ അലി മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു ഫോർ സ്റ്റാർ ഹോട്ടലായ ജബൽ അലി സെൻട്രൽ റൊട്ടാനയും അദ്ദേഹത്തിന് സ്വന്തമായുണ്ട്.
പഞ്ചാബിൽ വേരുകളുള്ള സാഹ്നി 18 വയസ്സുള്ളപ്പോൾ തന്റെ സംരംഭക യാത്ര ആരംഭിച്ചത് ഒരു ഓട്ടോമോട്ടീവ് സ്പെയർ പാർട്‌സ് ബിസിനസിലൂടെയാണ്. ബിസിനസ് മാനേജ്മെന്‍റ് ബിരുദപഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് ഇദ്ദേഹം ബിസിനസ് ചെയ്യാൻ ഇറങ്ങിയത്. പിന്നീട് അദ്ദേഹത്തിന്റെ കമ്പനി പ്രോപ്പർട്ടി ഡെവലപ്‌മെന്റിലേക്ക് ശ്രദ്ധയൂന്നി. ഖസർ സബ, ബുർജ് സബ, സബ റൊട്ടാന പോലുള്ള ശ്രദ്ധേയമായ പദ്ധതികളിലേക്ക് കടന്നു.
Also Read- ദുബായ് അത്ര പ്രിയമോ? ദുബായിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ
2016-ൽ 80 കോടി രൂപയ്ക്ക് ദുബായ് ലൈസൻസ് പ്ലേറ്റ് “D5” സ്വന്തമാക്കിയതോടെ ബൽവീന്ദർ വാർത്തകളിൽ നിറഞ്ഞു. പിന്നാലെ 24.5 മില്യൺ ദിർഹത്തിന് “O9” പ്ലേറ്റും അദ്ദേഹം സ്വന്തമാക്കി. ഭാഗ്യ നമ്പർ 9-ലും ദുബായിയുടെ ചാരിറ്റിക്കും അടിസ്ഥാന സൗകര്യങ്ങൾക്കും സംഭാവന നൽകാനുള്ള ആഗ്രഹവും ചൂണ്ടിക്കാട്ടിയാണ് ഇത്രയും വലിയ തുകയ്ക്ക് നമ്പർ പ്ലേറ്റ് വാങ്ങിയതെന്ന് പിന്നീട് ബൽവീന്ദർ പറഞ്ഞിട്ടുണ്ട്. “ഈ നമ്പർ ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. എനിക്ക് ഒമ്പത് എന്ന നമ്പർ ഇഷ്ടമാണ്, D5 എന്നാൽ ഒമ്പത് ആണ്, അതിനാൽ ഞാൻ അത് തിരഞ്ഞെടുത്തു,” അദ്ദേഹം പറഞ്ഞു.
ദുബായിൽ 100 മില്യൺ ഡോളർ വിലയുള്ള ഒരു ആഡംബര ബംഗ്ലാവിൽ താമസിക്കുന്ന ബൽവീന്ദർ, 4.5 മില്യൺ ദിർഹത്തിന് 058-888888 എന്ന മൊബൈൽ ഫോൺ നമ്പർ സ്വന്തമാക്കിയപ്പോഴും വാർത്തകളിൽ ഇടംനേടിയിരുന്നു.
വിപുലമായ അത്യാഡംബര കാറുകളുടെ ശേഖരവും ബൽവിന്ദർ സിങ്ങ് സാഹ്നിയുടെ ഗ്യാരേജിലുണ്ട്. അതിൽ റോൾസ് റോയ്‌സ് കാറുകൾ, ഒരു മെഴ്‌സിഡസ്-എഎംജി ജി63, ബെന്റ്‌ലി, ബുഗാട്ടി ചിറോൺ ഡിസ്‌പ്ലേ എന്നിവയുമുണ്ട്.
ബിസിനസ്സിനപ്പുറം, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ടയാളാണ് ബൽവിന്ദർ സിങ് സാഹ്നി, പ്രത്യേകിച്ച് പഞ്ചാബിൽ. 2004-ൽ പിതാവ് അമ്രിക് സിംഗ് മരിച്ചതിനുശേഷം, അദ്ദേഹം അമൃത്സറിൽ “അപ്‌ന ഘർ” എന്ന പേരിൽ ഒരു വൃദ്ധസദനം നിർമ്മിച്ചു. 2007-ൽ അമ്മ ഹർബൻസ് കൗർ സാഹ്നിയുടെ മരണശേഷം, അദ്ദേഹം ഒരു ക്ഷയരോഗ ആശുപത്രിയും പിന്നീട് അതേ മേഖലയിലെ ബധിരർക്കും മൂകർക്കും വേണ്ടിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രിയും നിർമ്മിച്ചു. കോവിഡ്-19 പ്രതിസന്ധി ഘട്ടത്തിൽ അബുദാബിയുടെ “ടുഗെദർ വി ആർ ഗുഡ്” പ്രോഗ്രാമിലേക്ക് അദ്ദേഹം 1 മില്യൺ ദിർഹം സംഭാവന ചെയ്യുകയും മെഡിക്കൽ ഗവേഷണത്തിനുള്ള ധനസമാഹരണത്തിൽ പങ്കെടുക്കുകയും ചെയ്തു. 2020-ൽ, ദുബായിൽ നടന്ന സിഖ് അവാർഡുകളിൽ “ബിസിനസ്സ്മാൻ ഓഫ് ദി ഇയർ” പുരസ്ക്കാരവും സ്വന്തമാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here