
ഹൈദരാബാദ് നഗരത്തിലെ സ്ത്രീ സുരക്ഷ വിലയിരുത്തുന്നതിനായി രാത്രിയിൽ വേഷംമാറി ബസ് സ്റ്റോപ്പിലെത്തിയ ഐപിഎസ് ഉദ്യോഗസ്ഥ ബി സുമതിക്കുണ്ടായ അനുഭവം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ തരത്തിൽ ചർച്ചയായതാണ്. ദിൽസുഖ്‌നഗറിലെ ഒരു ബസ് സ്റ്റോപ്പിൽ യാത്രക്കാരിയുടെ വേഷത്തിലെത്തിയ സുമതിയെ 40 ൽ അധികം പുരുഷൻമാരാണ് തെറ്റായ ഉദ്ദേശത്തോടെ സമീപിച്ചത്. സംഭവദിവസം അർധരാത്രി 12:30 മുതൽ പുലർച്ചെ 3:30 വരെയായിരുന്നു ഉദ്യോഗസ്ഥയുടെ സീക്രട്ട് ഹണ്ട്.
മദ്യപിച്ചവരും മറ്റ് ലഹരിപദാർത്ഥങ്ങളും ഉപയോഗിച്ചവരുമാണ് ഉദ്യോഗസ്ഥയുടെ അടുത്തേക്ക് വന്ന് തെറ്റായ രീതിയിയിൽ സംസാരിച്ചത്. അക്കൂട്ടത്തിൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇങ്ങനെ എത്തിയവരെ മുഴുവൻ കസ്റ്റഡിയിൽ എടുത്തതായും കൂടുതൽ നടപടികൾ സ്വീകരിച്ച് വരുന്നതായാണ് ഹൈദരാബാദ് പൊലീസിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്. ഇത്തരത്തിൽ നഗരത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിൽ ധൈര്യപൂർവമായ അന്വേഷണം നടത്തി സുമതി ആരാണെന്നറിയാനാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ഇപ്പോൾ ശ്രമിക്കുന്നത്.
2006 ബാച്ചിലെ മുതിർന്ന ഇന്ത്യൻ പൊലീസ് സർവീസ് ഉദ്യോഗസ്ഥയായ ബി. സുമതി മേയ് ഒന്നിനാണ് മൽക്കാജ്ഗിരിയിലെ ആദ്യ വനിതാ കമ്മീഷണറായി നിയമിതയായത്. സ്പെഷ്യൽ ഇന്റലിജൻസ് വിഭാഗത്തിലും മാവോയിസ്റ്റ് അനുബന്ധ പ്രവർത്തനങ്ങളിലും സുമതി സജീവമായിരുന്നു. സിഐഡി വനിതാ സംരക്ഷണ സെല്ലിന്റെ ഡിഐജിയായും സുമതി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2001 ബാച്ച് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ആയും പ്രവർത്തിച്ചിരുന്നു. മൽക്കാജ്ഗിരിയിൽ ചുമതലയേറ്റ ഉടൻ തന്നെ നഗരത്തിലെ തെരുവുകളിൽ സ്ത്രീകൾ എത്രമാത്രം സുരക്ഷിതരാണെന്നറിയാൻ നേരിട്ടിറങ്ങിയാണ് സുമതി പരിശോധന നടത്തിയതെന്നാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

