കര്‍ണാടക മുഖ്യമന്ത്രി ആരാകും? നിയമസഭാകക്ഷി യോഗസ്ഥലത്ത് നാടകീയ രംഗങ്ങള്‍

കര്‍ണാടക കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗസ്ഥലത്തും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ വസതിക്ക് മുമ്പിലും നാടകീയ രംഗങ്ങള്‍. ശിവകുമാര്‍ മുഖ്യമന്ത്രിയാവണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഇന്ന് ഡി.കെ ശിവകുമാറിന്റെ വസതിക്കു മുന്നിലും നിയമസഭാകക്ഷി യോഗം ചേരുന്ന വസന്തനഗര്‍ ഷാന്‍ഗ്രില്ല ഹോട്ടലിന് മുന്നിലും മുദ്രാവാക്യം വിളികളുമായി എത്തി. വലിയ രീതിയിലുള്ള പ്രവര്‍ത്തകരുടെ സാന്നിധ്യമാണ് ശിവകുമാറിന്റെ വസതിക്കു മുന്നിലുള്ളത്.

ഡികെ മുഖ്യമന്ത്രിയാവണം എന്ന മുദ്രാവാക്യം വിളിയുമായിട്ടാണ് ശിവകുമാര്‍ അനുകൂലികള്‍ എത്തിയത്. ഇതിന് മറുപടിയായി സിദ്ധരാമയ്യയുടെ അനുയായികളും മുദ്രവാക്യം വിളികളുമായി രംഗത്തെത്തിയതോടെ നാടകീയമായ രംഗങ്ങള്‍ക്കാണ് കര്‍ണാടക വേദിയാവുന്നത്. മന്ത്രിസഭ രൂപീകരണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് മെയ് 18ന് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും എന്നാണ് ലഭിക്കുന്ന സൂചനങ്ങള്‍.

അതേ സമയം, കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് ശേഷം കര്‍ണാടക മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

നേതൃത്വം നിയോഗിച്ച നിരീക്ഷകര്‍ ബംഗളൂരുവിലേക്ക് പോയിട്ടുണ്ട്, അവര്‍ എത്തിയാല്‍ ഒരു സി.എല്‍.പി മീറ്റിംഗ് ചേരും. നിയമസഭാകക്ഷി യോഗത്തിന് ശേഷം അഭിപ്രായം ഹൈക്കമാന്‍ഡുമായി പങ്കിടും. തുടര്‍ന്നായിരിക്കും ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ തീരുമാനിക്കുക എന്നും ഖാര്‍ഗെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെ, ജിതേന്ദ്ര സിംഗ്, ദീപക് ബാബരിയ എന്നിവരെയാണ് നിരീക്ഷകരായി കോണ്‍ഗ്രസ് നിയോഗിച്ചിട്ടുള്ളത്. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയ മൂന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും യോഗത്തില്‍ പങ്കെടുത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here