പുരാവസ്തു തട്ടിപ്പ് കേസ്; മുന്‍ ഡി ഐ ജി എസ് സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസില്‍ മുന്‍ ഡി ഐ ജി എസ് സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.അടുത്ത വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.ബിന്ദുലേഖയെ ക്രൈംബ്രാഞ്ച്, നേരത്തെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു.
മുന്‍ ഡി ഐ ജി എസ് സുരേന്ദ്രന്‍റെ ഭാര്യയായ ബിന്ദുലേഖയെ കേസില്‍ ഏഴാം പ്രതിയാക്കിയതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. അടുത്ത വെള്ളിയാഴ്ച കൊച്ചി കളമശ്ശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് ബിന്ദുലേഖയ്ക്ക് ക്രൈംബ്രാഞ്ചിന്‍റെ നിര്‍ദേശം.വിശ്വസ വഞ്ചനയ്ക്ക് കൂട്ടുനില്‍ക്കുക,ഗൂഢാലോചന തുടങ്ങിയവയാണ് ബിന്ദുലേഖയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കേസിലെ ഒന്നാം പ്രതിയായ മോന്‍സന്‍ മാവുങ്കലിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ബിന്ദുവിന്‍റെ അക്കൗണ്ടിലേയ്ക്ക്  പണം അയച്ചതിന്‍റെ രേഖ ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നു.
കൂടാതെ ഇവര്‍ മോന്‍സന്‍റെ കലൂരിലെ വീട് സന്ദര്‍ശിച്ചതിന്‍റെ തെളിവും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു.വീട്ടിലെത്തിയവരോട് ഡി ഐ ജിയുടെ ഭാര്യയാണെന്ന് പറഞ്ഞാണ് മോന്‍സന്‍ പരിചയപ്പെടുത്തിയിരുന്നതെന്നും ഇത് കേട്ടാണ് മോന്‍സന് പണം നല്‍കിയതെന്ന് പരാതിക്കാരും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ബിന്ദുലേഖയെ കേസില്‍ പ്രതിചേര്‍ത്തത്.അന്വേഷണത്തില്‍ കണ്ടെത്തിയകാര്യങ്ങളില്‍ വ്യക്തത തേടുകയാണ് ബിന്ദുലേഖയെ ചോദ്യം ചെയ്യുന്നതിന്‍റെ ലക്ഷ്യം.കേസിലെ മൂന്നാം പ്രതിയായ മുന്‍ ഡി ഐ ജി എസ് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here