‘തെറ്റ് ചെയ്തും ഔദ്യോഗിക ജീവിതത്തില്‍ തുടരാമെന്ന് കരുതുന്നവരുണ്ട്; അവര്‍ക്കെതിരെ കര്‍ശന നടപടി’: മുഖ്യമന്ത്രി

സമൂഹത്തിന് ചേരാത്ത കാര്യങ്ങള്‍ ചെയ്തും ഔദ്യോഗിക ജീവിതത്തില്‍ തുടരാമെന്ന് കരുതുന്ന ചില പൊലീസുകാരുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റു ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിയമപരിപാലനത്തിന്റെ പ്രശ്‌നം വരുമ്പോള്‍ ഒരു വിട്ടുവീഴ്ചയും വരുത്തേണ്ടിതില്ല. ഒരു ബാഹ്യ ഇടപെടലും പൊലീസിന്റെ പ്രവര്‍ത്തനത്തിന് തടസമാകില്ല. പൊലീസ് ജനങ്ങളുമായി ഇഴുകിചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സേനയാണ്. അടുത്തകാലത്ത് നാട്ടില്‍ തെളിയിക്കപ്പെട്ട കേസുകള്‍ പരിശോധിച്ചാല്‍ സമര്‍ത്ഥമായും ശാസ്ത്രീയമായും തെളിയിച്ചിക്കപ്പെട്ടു. മികച്ച വിദ്യാഭ്യാസയോഗ്യതയുള്ളവരാണ് സേനയില്‍ കൂടുതല്‍ വരുന്നത്. ഇത് സേനയ്ക്ക് പുതിയ മുഖം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് സേനയ്‌ക്കെതിരെ പല തരത്തിലുള്ള ആക്രമണങ്ങളാണ് ബോധപൂര്‍വം അഴിച്ചുവിടുന്നത്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടായില്ലെങ്കില്‍ മറ്റുള്ളവര്‍ക്കും പ്രോത്സാഹനമാകും. ഇതിനെതിരെ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ചില ഘട്ടങ്ങളില്‍ അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടിവരുന്നവരാണ് പൊലീസുകാര്‍. അവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട കാര്യത്തില്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ആകസ്മികമായി ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. അതിനടക്കം പൊലീസ് സേന പ്രാപ്തരാകേണ്ടതുണ്ട്. പൊലീസ് സേനയെ ആധുനിക കാലത്തിന് ചേരുന്ന വിധത്തില്‍ പാകപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജനങ്ങളുടെ സഹായികളായും സംരക്ഷകരായും പൊലീസ് സേന മാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel