
ചെറായിയിലെ റിസോർട്ടിൽ താമസത്തിനെത്തിയ അന്യസംസ്ഥാനക്കാരിക്ക് പാമ്പുകടിയേറ്റു. കോയമ്പത്തൂർ സ്വദേശിനി ശർമിളയ്ക്ക് (38) ആണ് പാമ്പുകടിയേറ്റത്. കാലിലെ പാദത്തിലെ വിരലിലാണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ ഇവരെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എങ്കിലും, തുടർചികിത്സയുടെ ഭാഗമായി ഇവരെ മഞ്ഞാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, കണ്ണൂരിൽ പാമ്പുകടിയേറ്റ് മധ്യവയസ്ക മരിച്ചു. പട്ടുവം സ്വദേശി നബീസ (65) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയ്ക്ക് പാമ്പുകടിയേൽക്കുന്നത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.
കൊല്ലത്തും ഒരാൾക്ക് ഇന്ന് പാമ്പുകടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനാണ് രാവിലെ പാമ്പുകടിയേറ്റത്. പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെ കാലിൽ പാമ്പ് കടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ ജില്ല ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരാനും ഡോക്ടർമാർ നിർദേശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

