ഗുജറാത്തിൽ 5 വർഷത്തിനിടെ കാണാതായത് 40,000-ൽ അധികം സ്ത്രീകളെ, എൻസിആർബിയുടെ കണക്കുകൾ

അഞ്ച് വർഷത്തിനിടയിൽ ഗുജറാത്തിൽ നിന്ന് നാൽപ്പതിനായിരത്തിൽ അധികം സ്ത്രീകളെ കാണാതായെന്ന് റിപ്പോർട്ടുകൾ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ ആണ് കണക്കുകൾ പുറത്തുവിട്ടത്. 2016 മുതൽ 2020 വരെ അഞ്ച് വർഷത്തിനിടയിൽ ആകെ 41,621 സ്ത്രീകളെ കാണാതായി എന്ന് എൻസിആർബിയുടെ കണക്കുകൾ പറയുന്നു.

2021-ൽ സർക്കാർ നിയമസഭയിൽ നൽകിയ കണക്ക് പ്രകാരം 2019-20 വർഷത്തിൽ അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായതായി അറിയിച്ചിരുന്നു. അതിന് മുമ്പുള്ള അഞ്ച് വർഷത്തെ കണക്കാണ് എസിആർബി പുറത്ത് വിട്ടിരിക്കുന്നത്ത്. കാണാതായ സ്ത്രീകളിൽ പലരെയും മറ്റു സംസ്ഥാനങ്ങളിലേക്ക‍് നിർബന്ധിത ലൈംഗികവൃത്തിക്ക് കയറ്റിയയ്ക്കപ്പെടുകയാണെന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗവുമായ സുധീർ സിൻഹ പറയുന്നു.

അഞ്ച് വർഷം ഗുജറാത്തിൽ നിന്നും കാണാതായ സ്ത്രീകളുടെ കണക്കുകൾ ( വർഷം, എണ്ണം എന്നീ ക്രമത്തിൽ)

2016- 7,105

2017- 7,712

2018- 9,246

2019- 9,268

2020 – 8,290

അഞ്ച് വർഷത്തിനിടയിൽ ആകെ കാണാതായവർ – 41,621

ബിജെപി നേതാക്കൾ കേരളത്തിലെ സ്ത്രീകളെക്കുറിച്ച് വാചാലരാകുമ്പോൾ ഗുജറാത്തിൽ കാണാതായ 40,000-ൽ അധികം സ്ത്രീകളെക്കുറിച്ച് മിണ്ടുന്നില്ലെന്ന് ഗുജറാത്ത് കോൺഗ്രസ് വക്താവ് ഹിരേൻ ബാങ്കർ പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നാടാണ് ഗുജറാത്തെന്നും അദ്ദേഹം ബിജെപി നേതാക്കളെ ഓർമിപ്പിച്ചു. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കേരളത്തെപ്പറ്റി വസ്തുതാ വിരുദ്ധ പ്രചാരണം നടത്തുന്ന ദി കേരള സ്റ്റോറി എന്ന സിനിമയെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തിയിരുന്നു. അതിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here