
രാജ്യതലസ്ഥാനമായ ദില്ലിയില്‍ സ്വകാര്യ ബസില്‍വെച്ച് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റുചെയ്തു. മേയ് 12ന് പടിഞ്ഞാറന്‍ ദില്ലിയിലെ നാംഗ്ലോയിലാണ് സംഭവം.
സ്ലീപ്പര്‍ ബസില്‍വെച്ചാണ് പീഡനം നടന്നത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. പീഡനം നടന്ന ബസും പൊലീസ് പിടിച്ചെടുത്തു. മംഗോള്‍പുരിയിലെ ഫാക്ടറി തൊഴിലാളിയാണ് പീതംപുരനിവാസിയായ യുവതി. വിവാഹിതയായ യുവതിക്ക് മൂന്നു മക്കളുണ്ട്. രാത്രി ജോലിക്കുശേഷം പതിവുപോലെ വീട്ടിലേക്ക് നടന്നുപോകവേയാണ് ബസിലെത്തിയ പ്രതികള്‍ യുവതിയെ സമീപിച്ചത്. ബസിന്റെ ഡോറില്‍നിന്ന് പ്രതികളിലൊരാള്‍ യുവതിയോട് സമയം ചോദിക്കുകയും തുടര്‍ന്ന് ബസിനകത്തേക്ക് ബലംപ്രയോഗിച്ച് വലിച്ചുകയറ്റുകയുമായിരുന്നു. തുടര്‍ന്ന് നാംഗ്ലോയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം ദില്ലിയിലെ മറ്റൊരു പീഡന കേസില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറി. ജനക്പുരിയിലെ സ്‌കൂളില്‍ മൂന്നുവയസുകാരി പീഡനത്തിനിരയായ സംഭവത്തിലാണ് എ.എ.പി ദില്ലി സംസ്ഥാന പ്രസിഡന്റ് സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തില്‍ രാജ് നിവാസിന്റെ മുമ്പിലാണ് പ്രതിഷേധം നടന്നത്. പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളെ ദില്ലി പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച എ.എ.പി നേതാക്കള്‍ വിഷയത്തില്‍ ഇടപെടാനായി ലഫ്. ഗവര്‍ണര്‍ തരണ്‍ജിത് സിങ് സന്ദുവുമായി കൂടിക്കാഴ്ച നടത്താനാണ് രാജ് ഭവനിലെത്തിയത്. എന്നാല്‍ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.
Also Read: ഭാര്യയും കാമുകനും ചേർന്ന് വീട്ടിൽ കയറി ആക്രമണം? 6 വയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി
മനുഷ്യത്വരഹിതമാണ് പൊലീസ് നടപടിയെന്ന് സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. ലഫ്. ഗവര്‍ണര്‍ക്ക് റീല്‍സ് ഉണ്ടാക്കാന്‍ സമയമുണ്ടെന്നും എന്നാല്‍ പൊതുജനങ്ങളെ ശ്രദ്ധിക്കാന്‍ പറ്റുന്നില്ലെന്നും സൗരഭ് ദരദ്വാജ് കുറ്റപ്പെടുത്തി. പീഡനത്തിനിരയായ കുട്ടിക്ക് നീതി ലഭിക്കാന്‍ വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പൊലീസിനെ കുറ്റപ്പെടുത്തി മുന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും രംഗത്തെത്തി. കുറ്റവാളികളെ സംരക്ഷിക്കാനും കുട്ടിയ്ക്ക് നീതി ലഭ്യമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുമാണ് പൊലീസ് ശ്രമിക്കുന്നതെന്നും കെജ് രിവാള്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

