
ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തി വനിതാ ടി 20 ലോകകപ്പ് കിരീടം ഏഴാമതും സ്വന്തമാക്കി ഓസ്ട്രേലിയ. ലോർഡ്‌സിൽ ഇന്ന് നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റുകൾക്ക് തകർത്താണ് ഓസ്ട്രേലിയ കിരീടം ചൂടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറുകളിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 150 റൻസുകൾ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 18ആം ഓവറിന്റെ ആദ്യ പന്തിൽ ലക്ഷ്യത്തിലെത്തി.
ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനായി നാറ്റ് സിവർ-ബ്രണ്ട് അർധസെഞ്ചുറി നേടി. 58 റൺസ് നേടിയ താരത്തിന് ആലീസ് കാപ്സിയും (23) മികച്ച പിന്തുണ നൽകി. 28 പന്തുകളിൽ പുറത്താകാതെ 44 റൺസെടുത്ത ഫ്രേയ കെമ്പ് ടീമിന്റെ സ്കോർ 150 ഇൽ എത്തിച്ചു. ഓസ്‌ട്രേലിയക്കായി കിം ഗാർത്ത്, ലൂസി ഹാമിൽട്ടൺ, സോഫി മോളിനക്സ് , അന്നബെൽ സതർലാൻഡ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ജോർജിയ വോളിനെ തുടക്കത്തിലേ നഷ്ടപ്പെട്ടു. എന്നാൽ ഓപ്പണർ ബെത്ത് മൂണിയും (49 പന്തിൽ 64) ഫീബി ലിച്ച്ഫീൽഡും (35 പന്തിൽ 48) ചേർന്ന് മികച്ച ബാറ്റിങ്ങിലൂടെ കളി ഓസ്‌ട്രേലിയയുടെ വരുതിയിലാക്കി. ഷാർലറ്റ് ഡീൻ, ലോറൻ ബെൽ, സോഫി എക്കിൾസ്റ്റോൺ എന്നിവർ വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ഓസ്‌ട്രേലിയയെ തടയാൻ അവർക്ക് കഴിഞ്ഞില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

