
ഹരിത കേരളം മിഷനിലൂടെ വലിയ പാരിസ്ഥിതിക സ്ഥിതി കേരളത്തിൽ സൃഷ്ടിക്കാനായെന്നും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ പ്ലാസ്റ്റിക് ലഘൂകൃത ജീവിതശൈലി ക്യാമ്പയിന് രൂപം നൽകി എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണ് ഇത്തവണത്തെ സന്ദേശം. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ കേരളത്തിൽ ഹരിത കേരളം മിഷന്റെ ഭാഗമായി വിവിധ ക്യാമ്പയിനുകളാണ് ഏറ്റെടുത്ത് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
“ഒരു വർഷം ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യം 10 ടൺ ആണ് . ഇതിന്റെ 10% മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നത്. ഇതിൽ വലിയ ശതമാനം ജലാശയങ്ങളിലാണ് എത്തുന്നത്. ഇത്തരം പ്രവണതകളെ കുറച്ചു കൊണ്ട് വരാനാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക് ലഘൂകൃത ജീവിതശൈലി ക്യാമ്പയിന് രൂപം നൽകിയത്. ഹരിത കേരള മിഷൻ രൂപീകരണം ഈ രംഗത്തെ സുസ്ഥിരമായ ഇടപെടലിന്റെ ഭാഗമാണ്”. അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇനി ഞാൻ ഒഴുകട്ടെ എന്ന് ജനകീയ ക്യാമ്പയിൻ പ്രകടമായ ഗുണഫലങ്ങൾ സൃഷ്ടിച്ചു. 92,424 കിലോമീറ്റർ ദൈർഘ്യത്തിൽ നീർച്ചാലുകൾ ശുചീകരിക്കാൻ കഴിഞ്ഞു. നശിച്ചുപോയ കുളങ്ങൾ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞു. 24,645 പുതിയ കുളങ്ങൾ സംസ്ഥാനത്ത് നിർമ്മിക്കാനായി. ആഗോളതാപനത്തെ ചെറുക്കുന്നതിനുള്ള പച്ചതുരുത്ത് ഒരുക്കി. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കൾ കേരളത്തിൽ നിരോധിച്ചു. മാലിന്യമുക്തം നവ കേരള പദ്ധതി നല്ല നിലയിൽ പോകുകയാണ്. ഒരു വർഷത്തിനിടെ 61, 664 ടൺ മാലിന്യമാണ് ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ചത്. ഒന്നേമുക്കാൽ ലക്ഷം സ്ക്വയർഫീറ്റ് ശേഖരണ കേന്ദ്രങ്ങൾ സൃഷ്ടിച്ചു”.മുഖ്യമന്ത്രി വിശദീകരിച്ചു. ചടങ്ങിൽ മികച്ച പരിസ്ഥിതി സംരക്ഷക അവാർഡ് ഐ ബി സതീഷ് എംഎൽഎക്ക് മുഖ്യമന്ത്രി കൈമാറി. ഇതോടൊപ്പം മേഖലയിലെ വിവിധ പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here