
പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ ട്രാം പാളം തെറ്റിയുണ്ടായ അപകടത്തിൽ 15 പേർക്ക് ദാരുണാന്ത്യം. ലിസ്ബണിലെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ 140 വർഷം പഴക്കമുള്ള ഗ്ലോറിയ ഫ്യൂണിക്കുലറാണ് പാളം തെറ്റിയത്. അപകടത്തിൽ പരുക്കേറ്റ 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ മരിച്ചവരിൽ വിദേശികളും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇവർ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിയാനായിട്ടില്ല.
അപകടത്തെ തുടർന്ന് പോർച്ചുഗൽ സർക്കാർ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെബലോ ഡി സൂസ ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളോട് അനുശോചനവും ഐക്യദാർഢ്യവും അറിയിച്ച് പ്രസ്താവനയിറക്കി. ബുധനാഴ്ച രാത്രി ലിസ്ബൺ മേയർ കാർലോസ് മൊയ്‌ദാസ് പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
ALSO READ; പാകിസ്ഥാനിൽ മൂന്നിടങ്ങളിൽ ബോംബ് സ്ഫോടനം; 25 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്
അപകടത്തിന്‍റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. കേബിൾ ഘടിപ്പിച്ച ഫ്യൂണിക്കുലറിന്‍റെ ബ്രേക്കിംഗ് സിസ്റ്റം തകരാറിലാവുകയും, പാളത്തിൽ നിന്നും പുറത്തേക്ക് തെന്നിമാറി തെരുവിലൂടെ ഒരു കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ വിവിധ ഏജൻസികളെ ഉൾപ്പെടുത്തി സമഗ്ര അന്വേഷണം നടത്തുന്നുണ്ട്. 1885 ലാണ് ലിസ്ബണിൽ ഫ്യൂണിക്കുലർ ട്രാം സർവീസ് ആരംഭിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

