
പശ്ചിമേഷ്യയിൽ സംഘർഷം അതിന്റെ മൂർധന്യാവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണം കൂടി എത്തിയതോടെ പലയിടങ്ങളിലും അതിന്റെ ആഖാതങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ആണ് ഖമേനിയെ കുറിച്ച് അധികമാർക്കും അറിയാത്ത ഒരു കൗതുകകരമായ വസ്തുത ശ്രദ്ധ നേടുന്നത്. 45 വർഷത്തോളമായി ഖമേനി തന്റെ ഒരു കൈ വസ്ത്രത്തിനടിയിൽ (Cloak) ഒളിപ്പിച്ചു വെച്ചിരുന്നത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഇറാൻ പ്രസിഡന്റായിരിക്കെ, 1981 ജൂൺ 27-ന് ഒരു മോസ്കിൽ വെച്ച് ഖമേനിക്ക് നേരെ വധശ്രമമുണ്ടായി. പ്രസംഗപീഠത്തിൽ വെച്ചിരുന്ന ഒരു ടേപ്പ് റെക്കോർഡറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. “ഫുർഖാൻ ഗ്രൂപ്പ്” എന്ന തീവ്രവാദ സംഘടനയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. ഈ സ്ഫോടനത്തിൽ ഖമേനിയുടെ ശ്വാസകോശത്തിനും ശബ്ദതന്തുക്കൾക്കും ഗുരുതരമായി പരിക്കേൽക്കുകയും അദ്ദേഹത്തിന്റെ വലതുകൈ എന്നന്നേക്കുമായി തളർന്നു പോവുകയും ചെയ്തു. മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം സുഖം പ്രാപിച്ചത്.
കൈ തളർന്നു പോയതിനെക്കുറിച്ച് ഖമനേയി അന്ന് പറഞ്ഞത്, “എനിക്ക് ആ കൈയുടെ ആവശ്യമില്ല, എന്റെ തലച്ചോറും നാവും പ്രവർത്തിച്ചാൽ മാത്രം മതി” എന്നാണ്. പിന്നീട് അദ്ദേഹം ഇടതുകൈ കൊണ്ട് എഴുതാൻ പരിശീലിക്കുകയും തന്റെ രാഷ്ട്രീയ ജീവിതത്തിൽ കൂടുതൽ ശക്തനായി മാറുകയും ചെയ്തു. തളർന്ന കൈ വസ്ത്രത്തിനുള്ളിൽ മറച്ചുപിടിക്കുന്ന രീതി പിന്നീട് അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയായി മാറി. 35 വർഷം ഇറാനെ നയിച്ച ഖമേനിയുടെ ഈ ചിത്രം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ശനിയാഴ്ച ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ തന്റെ ഓഫീസിൽ വെച്ചാണ് 86-കാരനായ ഖമേനി കൊല്ലപ്പെട്ടത്. ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


