
കുറച്ചു നാൾ തിരുവനന്തപുരം എയർപോർട്ടിൽ അതിഥിയായി കിടന്ന് ഒടുവിൽ ടാറ്റ പറഞ്ഞു പോയ ബ്രിട്ടന്‍റെ എഫ് 35 യുദ്ധവിമാനത്തെ ആരും മറന്ന് കാണില്ല. ഇവിടെ വന്നതിന് ശേഷം ഫുൾ റൺവേയിൽ കിടന്ന് ഉറങ്ങിയ വിമാനം ആകെ ‘എയറിൽ’ ആയിരുന്നത് സോഷ്യൽ മീഡിയയിൽ മാത്രമായിരുന്നു. സാങ്കേതിക തകരാർ ഉണ്ടാക്കിയ പുകിലുകൾക്കൊടുവിൽ പ്രത്യേക ടെക്‌നീഷ്യന്മാർ എത്തിയാണ് വിമാനം ശരിയാക്കി കൊണ്ടുപോയത്. വിമാനത്തിന്‍റെ നിർമാതാക്കളായ ലോക്ഹീഡ് മാർട്ടിൻ ഇതിന്‍റെ പേരിൽ ഒരുപാട് വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.
ഇപ്പോഴിതാ ഒരു ബ്രിട്ടീഷ് എഫ് 35 തകരാറിലായി അടിയന്തര ലാൻഡിംഗ് നടത്തിയെന്ന വാർത്തയാണ് വീണ്ടും വരുന്നത്. ആകാശത്ത് വെച്ച് മെക്കാനിക്കൽ തകരാർ സംഭവിച്ചതിനെ തുടർന്നാണ് യുകെ റോയൽ എയർഫോഴ്‌സിന്റെ എഫ്-35ബി ജെറ്റ് ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയത്.
ALSO READ; റോളക്സ് സ്ഥാപകൻ നാസി ചാരനോ? തെളിവുകള്‍ പുറത്ത്
ബ്രിട്ടീഷ് റോയല്‍ നേവിയുടെ വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സിൽ നിന്നും പറന്നുയർന്ന വിമാനം, ജപ്പാന്‍ – യുഎസ് – യുകെ സംയുക്ത അഭ്യാസത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇതിനിടെയാണ് തകരാർ മൂലം കഗോഷിമയില്‍ അടിയന്തര ലാന്‍ഡിങ് നടത്തേണ്ടി വന്നത്. പ്രാദേശിക സമയം രാവിലെ 11:30 ഓടെയാണ് ലാന്‍ഡിംഗ് നടന്നതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.
ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച അത്യാധുനിക സ്റ്റെൽത്ത് ജെറ്റുകളായ എഫ്-35ബികൾ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള യുദ്ധവിമാനങ്ങളിൽ ഒന്നുകൂടിയാണ്. ജൂൺ 14 ന് തിരുവനന്തപുരത്ത് ഇറങ്ങിയ എഫ് 35 തകരാറിനെ തുടർന്ന് 38 ദിവസമാണ് വിമാനത്താവളത്തിൽ കിടന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

