
യൂറോപ്പിലെ വമ്പന്മാരായ ബ്രിട്ടനും ഫ്രാൻസിനും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് കാനഡയും. ഇസ്രയേലിന് വൻ തിരിച്ചടിയാണ് അമേരിക്കയുടെ അയൽക്കാരായ കാനഡയുടെ പ്രഖ്യാപനം. ഐക്യരാഷ്ട്ര സഭയുടെ 80ാമത് ജനറല്‍ അസംബ്ലിയില്‍ വെച്ചാണ് പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രഖ്യാപിച്ചു. ഗാസയിലെ ഇസ്രയേൽ ബോംബിങ്ങും പട്ടിണിക്കിട്ട് കൊലയും വർധിക്കുന്നതിനിടെയാണ് പ്രഖ്യാപനം.
ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരമെന്ന പ്രതീക്ഷ നിലനിർത്താൻ ഈ നീക്കം ആവശ്യമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. ഗാസയിലെ സാധാരണക്കാരുടെ ദുരിതങ്ങൾ വഷളാകുന്നതിനാൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര നടപടികളിൽ ഇനിയും കാലതാമസം വരാൻ പാടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയുടെ തീരുമാനത്തെ ഇസ്രയേൽ വിമർശിച്ചു. കാനഡയുടെ പ്രഖ്യാപനം “അന്താരാഷ്ട്ര സമ്മർദ്ദത്തിന്‍റെ ഫലമായുള്ള വളച്ചൊടിച്ച പ്രചാരണത്തിന്‍റെ” ഭാഗമെന്നാണ് ഇസ്രയേൽ പ്രസ്താവനയിൽ പറഞ്ഞത്. ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാൻ തയാറായില്ലെങ്കിൽ സെപ്തംബറോടെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ർ സ്റ്റാർമർ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടന് മുമ്പേ സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാൻസും വ്യക്തമാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

