
തെക്കൻ ചിലിയിൽ കനത്ത കാട്ടുതീ പടർന്നതിനെ തുടർന്ന് 18 പേർ മരിക്കുകയും 50,000ലധികം ആളുകളെ സ്ഥലത്ത് നിന്നും ഒഴിപ്പിക്കേണ്ടിവരുകയും ചെയ്തതായി റിപ്പോർട്ട്. വേനൽക്കാലത്തെ കടുത്ത ചൂടും ശക്തമായ കാറ്റും തീപിടിത്തത്തിന് രക്ഷപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി ഞായറാഴ്ച്ച സർക്കാർ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കാട്ടുതീ ഭീഷണി നേരിടുന്നുണ്ടെന്നും ഇതിൽ ഭൂരിഭാഗവും തലസ്ഥാനമായ സാന്റിയാഗോയിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന മദ്ധ്യ തെക്കൻ ചിലിയിലെ നൂബ്ലേ, ബയോബിയോ മേഖലകളിലാണെന്നും റിപ്പോർട്ടുണ്ട്. സാഹചര്യം വളരെ സങ്കീർണ്ണമാണെന്ന് ആഭ്യന്തര മന്ത്രി ആൽവാരോ എലിസാൽഡെ പറഞ്ഞു. സ്ഥിതിഗതി പരിശോധിച്ച ശേഷം നൂബ്ലേയിലും ബയോബിയോയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് സാമൂഹിക മാധ്യമമായ എക്സിലൂടെ അറിയിച്ചു.
Also read : സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 21 പേർ മരണപ്പെട്ടതായി പ്രഥമിക വിവരം
രക്ഷാപ്രവർത്തനങ്ങളും സുരക്ഷാ നടപടികളും കൂടുതൽ ശക്തമാക്കുമെന്നും സർക്കാർ അറിയിച്ചു. ഏറ്റവും ഗുരുതരമായി കാട്ടു തീ ബാധിച്ച മേഖലകളിൽ രാത്രി കര്‍ഫ്യൂയും പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ബയോബിയോയിലെ പെൻകോയും ലിർക്വേനും നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകളെ ഒഴിപ്പിച്ചത്. ഏകദേശം 60,000 പേരാണ് ഈ രണ്ടു നഗരങ്ങളിലായി താമസിക്കുന്നത്. ഇതുവരെ കുറഞ്ഞത് 250 വീടുകൾ പൂർണമായി നശിച്ചിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ ഉണ്ടായ കാട്ടുതീകളിൽ 130ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

