
2025-ൽ ലോകമെമ്പാടുമായി 129 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായും ഈ മരണങ്ങളിൽ മൂന്നിൽ രണ്ടെണ്ണത്തിനും ഉത്തരവാദി ഇസ്രായേൽ ആണെന്നും കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് (CPJ). കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന മരണ നിരക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് എന്നും സിപിജെ റിപ്പോർട്ട് പറയുന്നു. 2025-ലെ ആകെ മരണങ്ങളിൽ മുക്കാൽ ഭാഗത്തിലധികവും യുദ്ധം നടക്കുന്ന പ്രദേശങ്ങളിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഇസ്രയേൽ വെടിവെപ്പിലും വ്യോമാക്രമണങ്ങളിലും 86 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇവരിൽ 60 ശതമാനത്തിലധികം പേരും ഗാസയിൽ നിന്നുള്ള ഫലസ്തീനികളാണ്.
ALSO READ; വിമർശനങ്ങൾ അവഗണിച്ച് മോദി ഇസ്രയേലിലേക്ക്
മാധ്യമപ്രവർത്തകർക്ക് നേരെ ലോകമെമ്പാടും ആക്രമണം വർധിച്ചിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചുള്ള കൊലപാതകങ്ങളും കൂടി. ഗാസയിൽ മാത്രം ഇസ്രായേൽ ഇത്തരത്തിൽ 28 മാധ്യമ പ്രവർത്തകരെയാണ് കൊലപ്പെടുത്തിയത്. ഉക്രെയ്ൻ, സുഡാൻ എന്നിവിടങ്ങളിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ജേർണലിസ്റ്റുകൾ നേരിടുന്ന അരക്ഷിതാവസ്ഥ വർധിച്ചിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, മെക്സിക്കോ, ഫിലിപ്പീൻസ്, പെറു തുടങ്ങിയ രാജ്യങ്ങളിൽ അഴിമതിയെക്കുറിച്ചും സംഘടിത കുറ്റകൃത്യങ്ങളെക്കുറിച്ചും റിപ്പോർട്ട് ചെയ്തവരും കൊല്ലപ്പെട്ടിട്ടുണ്ട്.
കുറ്റവാളികൾ ശിക്ഷിക്കപ്പെടാത്ത സാഹചര്യവും സുതാര്യമായ അന്വേഷണങ്ങളുടെ അഭാവവും മാധ്യമപ്രവർത്തകരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് സിപിജെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

