
കാണാതായ ഓസ്ട്രിയൻ ബ്യൂട്ടി ഇൻഫ്ലുവൻസർ സ്റ്റെഫാനി പീപ്പറിനെ മുൻ കാമുകൻ കൊലപ്പെടുത്തിയതായി പൊലീസ്. മേക്കപ്പ്, ഫാഷൻ എന്നിവയ്ക്ക് പുറമെ ഗാനരചയിതാവെന്ന നിലയിലും പ്രശസ്തിയാർജിച്ച സ്റ്റെഫാനി പീപ്പറിനെ മുൻ കാമുകൻ കൊലപ്പെടുത്തിയശേഷം മൃതദേഹം ഒരു സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ച് കാട്ടിൽ കുഴിച്ചിടുകയായിരുന്നു എന്ന് ഓസ്ട്രിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
31 വയസായിരുന്നു കൊല്ലപ്പെടുമ്പോൾ സ്റ്റെഫാനിയുടെ പ്രായം. സ്റ്റൈറിയൻ സ്റ്റേറ്റ് പൊലീസ് പറയുന്നതനുസരിച്ച്, നവംബർ 23ന് സ്റ്റെഫാനി ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു. ശേഷം വീട്ടിലേക്ക് മടങ്ങിയ ഇവരെ പിന്നീട് കാണാതായി. പാർട്ടിക്ക് ശേഷം താൻ വീട്ടിലെത്തിയതായി യുവതി ഒരു സുഹൃത്തിന് മെസേജ് ചെയ്തിരുന്നു. ആരോ തന്റെ വീടിന് മുന്നിൽ നിൽക്കുന്നതായി തോന്നുന്നതായും ഇവർ പറഞ്ഞിരുന്നു.
സ്റ്റെഫാനിയെ കാണാതായ അന്ന് മുൻ കാമുകനെ വീട്ടിൽ കണ്ടതായും വലിയ തർക്കങ്ങളും ബഹളവും കേട്ടതായും അയൽക്കാരും പൊലീസിന് മൊഴി നൽകി. സ്റ്റെഫാനിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളും സുഹൃത്തുകളും നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ സ്ലോവേനിയയിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
ചോദ്യം ചെയ്യലിലാണ് സ്റ്റെഫാനിയെ കൊലപ്പെടുത്തിയതായി ഇയാൾ കുറ്റസമ്മതം നടത്തിയത്. സ്റ്റെഫാനി പീപ്പറിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ചെന്നും സ്ലോവേനിയൻ വനത്തിൽ കുഴിച്ചിട്ടെന്നും ഇയാൾ പൊലീസിനെ അറിയിച്ചു. പ്രതി തന്നെ പിന്നീട് അധികൃതർക്ക് കുഴിച്ചിട്ട സ്ഥലം കാണിച്ചുകൊടുക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയുടെ 2 ബന്ധുക്കളെയും അറസ്റ്റിലായിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


