
അമേരിക്കൻ തീട്ടൂരങ്ങൾക്ക് വഴങ്ങാതെയിരുന്ന വെനസ്വേലൻ പ്രസിഡന്റ് നിക്കളോസ് മഡൂറോയെയും പത്നിയെയും തട്ടിക്കൊണ്ട് വന്ന സംഭവത്തെ ന്യായീകരിച്ച് ഡൊണാൾഡ് ട്രംപ്. ഒരു പരമാധികാര രാഷ്ട്രത്തിൽ കടന്ന് കയറി ബോംബിടുകയും പ്രധാനപൗരനെ ബന്ധിച്ച് നാടുകടത്തുകയും ചെയ്ത നടപടിയെ വീരകൃത്യമായി വിശേഷിപ്പിച്ചാണ് ട്രംപ് മാധ്യമങ്ങളെ കണ്ടത്. ഇങ്ങനെയൊരു നീക്കം ലോകത്ത് മറ്റൊരു രാജ്യത്തിനും ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സങ്കീർണ്ണമായ സൈനിക നടപടി ആയിരുന്നുവെന്നും എന്നാൽ താൻ എല്ലാം ഒരു ടിവി ഷോ കാണുന്നത് പോലെ ആസ്വദിച്ച് കണ്ടെന്നും ട്രംപ് പറഞ്ഞു. ഫോണിൽ വിളിച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നതായി ട്രംപ് വെളിപ്പെടുത്തി. എന്നാൽ അധികാരം ഒഴിയാൻ മഡൂറോ വിസമ്മതിച്ചതാണ് സൈനിക നടപടിയിലേക്ക് കാര്യങ്ങൾ നീക്കിയതെന്നും ട്രംപ് ന്യായീകരിച്ചു.
വെനസ്വേലയിൽ നിന്നും യുഎസ് കമാൻഡോകളുടെ അകമ്പടിയിൽ ഹെലികോപ്റ്ററിൽ യുദ്ധക്കപ്പലിലേക്ക് മാറ്റിയ മഡൂറോയെയും ഭാര്യയെയും യുഎസിലേക്ക് കൊണ്ട് വരികയാണെന്നും ട്രംപ് വെളിപ്പെടുത്തി. ന്യൂയോർക്കിൽ എത്തിച്ച് നിയനടപടികൾക്ക് വിധേയമാക്കുമെന്നും അദ്ദേഹം അറിയിച്ചു, ഹെലികോപ്ടറിൽ ബന്ധനസ്ഥനാക്കിയിരിക്കുന്ന മഡൂറോയോടെ ചിത്രവും യുഎസ് പ്രസിഡന്റ് പുറത്തുവിട്ടു. സൈനിക നടപടിക്കിടെ ചില അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും ഒരു ഹെലികോപ്ടറിന് കേടുപറ്റിയതായും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

