
മൊണ്ടാനയിൽ മൂന്നാഴ്ച നീണ്ടുനിന്ന ഒരു ഹൈക്കിംഗ് ട്രിപ്പിലായിരുന്നു യുഎസ് രോഗപ്രതിരോധ വിദഗ്ദ്ധൻ ഡോ. ഫ്രെഡ് റാംസ്‌ഡെൽ. മൊണ്ടാനയിലെ ഉൾപ്രദേശത്തുള്ള ഒരു വമ്പൻ മല കയറുന്നതിനിടെയാണ് ആ സംഭവം നടന്നത്. മുമ്പേ നടന്നു കയറിയ പങ്കാളി ലോറ ഒ’നീൽ നിലവിളിയോടെ തന്‍റെ നേരെ ഓടി വരുന്നു. കരടികൾക്ക് പേരുകേട്ട ആ പ്രദേശത്ത് തന്‍റെ ഭാര്യ ഏതോ കരടിയെ കണ്ട് പേടിച്ച് ഓടുകയാണെന്നാണ് 64 കാരനായ റാംസ്‌ഡെൽ കരുതിയത്.
എന്നാൽ, തനറെ മൊബൈലിലേക്ക് എത്തിയ ഒരു ഡസനോളം സന്ദേശങ്ങൾ കണ്ട് ഞെട്ടിയായിരുന്നു ലോറ നിലവിളിച്ചത്. ഭർത്താവിന് ലോകത്തെ ഏറ്റവും വലുതും വിലയേറിയതുമായ നൊബേൽ സന്ദേശം ലഭിച്ചെന്നായിരുന്നു ആ സന്ദേശങ്ങളൊക്കെയും. വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പ്രൈസാണ് ഡോ. ഫ്രെഡ് റാംസ്‌ഡെലിനെ തേടിയെത്തിയത്.
ALSO READ; മെറ്റല്‍ ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് ഇത്തവണത്തെ രസതന്ത്ര നൊബേൽ
തിരക്കിൽ നിന്നൊഴിഞ്ഞ് ട്രക്കിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഫോൺ ഓഫാക്കി വച്ചിരുന്നതിനാൽ ഏകദേശം 20 മണിക്കൂറോളമാണ് നൊബേൽ കമ്മിറ്റി അദ്ദേഹത്തിനെ സമ്മാനം കിട്ടിയ വിവരം അറിയിക്കാനാകാതെ ഇരുന്നത്. വിവരമറിഞ്ഞയുടൻ അദ്ദേഹം നൊബേൽ കമ്മിറ്റിയുമായും, സമ്മാനം ലഭിച്ച സഹജേതാക്കളുമായും ബന്ധപ്പെട്ടു. സിയാറ്റിലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിസ്റ്റംസ് ബയോളജിയിലെ മേരി ബ്രങ്കോവിനും ജപ്പാനിലെ ഒസാക്ക സർവകലാശാലയിലെ ഷിമോൺ സകാഗുച്ചിക്കും ഒപ്പമാണ് റാംസ്‌ഡെൽ ഇത്തവണത്തെ നൊബേൽ പങ്കിടുന്നത്.
രോഗപ്രതിരോധ സംവിധാനം പ്രതികൂല അണുബാധകളെ എങ്ങനെ ആക്രമിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിനാണ് മൂന്ന് ശാസ്ത്രജ്ഞരെയും അംഗീകാരം തേടിയെത്തിയത്. 11 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 10 കോടി രൂപ) ആണ് സമ്മാനത്തുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

