
ഗാസയിലുടനീളം ആക്രമണങ്ങൾ കടുപ്പിച്ച് ഇസ്രയേൽ. അഭയാർത്ഥി ക്യാമ്പിലടക്കം നടത്തിയ വ്യോമാക്രമണത്തിൽ 59 പേർ കൊല്ലപ്പെട്ടു. വെടിനിർത്തലിനും ദ്വിരാഷ്ട്ര പരിഹാരത്തിനും ലോകരാജ്യങ്ങൾ സമ്മർദ്ദം കടുപ്പിക്കവെയാണ്, ഇസ്രയേൽ സാധാരണക്കാർക്ക് നേരെ കനത്ത ആക്രമണം തുടരുന്നത്. നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിന് നേരെ രണ്ട് തവണ യുദ്ധവിമാനങ്ങൾ ബോംബ് വർഷിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒരേ കുടുംബത്തിൽ നിന്നുള്ള ഒമ്പത് പേരടക്കം പതിനഞ്ച് പേരാണ് നുസൈറാത്തിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഭയാർത്ഥികൾ കഴിഞ്ഞിരുന്ന കൂടാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ചുപേരും കൊല്ലപ്പെട്ടതായി നാസർ ആശുപത്രി ജീവനക്കാർ പറഞ്ഞു.
159 രോഗികളെ ചികിത്സിക്കുന്ന ഷിഫ ആശുപത്രിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന തരത്തിൽ ഇസ്രായേലി ടാങ്കുകൾ ആശുപത്രിക്ക് സമീപം തമ്പടിച്ചിരിക്കുന്നതായി ഡയറക്ടർ പറയുന്നു. അതേസമയം, ക്യാമ്പിൽ ആക്രമണം നടത്തിയകാര്യം ഇസ്രയേൽ സൈന്യം നിഷേധിച്ചു. ഗാസയിൽ മുഴുവൻ മനുഷ്യാവകാശങ്ങളുടെ പച്ചയായ ലംഘനമാണ് നടക്കുന്നത്.
ഗാസയിൽ ഹമാസിനെതിരായ “ജോലി പൂർത്തിയാക്കണമെന്ന്” ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെള്ളിയാഴ്ച യുഎൻ പൊതുസഭയിൽ പ്രഖ്യാപിച്ചിരുന്നു. പ്രസംഗിക്കാനെത്തിയ നെതന്യാഹുവിനെ പ്രതിനിധികൾ കൂവിയാണ് സ്വീകരിച്ചത്. അതേസമയം, അന്താരാഷ്ട്ര സമ്മർദ്ദം വർധിച്ചതോടെ നെതന്യാഹുവും ട്രംപും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


